വാഗമൺ നിശാപാർട്ടി കേസിൽ അറസ്റ്റിലായവരിൽ യുവനടിയും

കട്ടപ്പന: വാഗമൺ നിശാപാർട്ടി കേസിൽ അറസ്റ്റിലായവരിൽ യുവനടിയും. തൃപ്പൂണിത്തുറ സ്വദേശിനിയാണ് അറസ്റ്റിലായ യുവനടി. കഴിഞ്ഞ ദിവസം നിശാപാർട്ടിക്കിടെ പിടിയിലായ 60 അംഗ സംഘത്തിൽ 9 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കൂട്ടത്തിലാണ് മോഡലായ യുവനടിയും ഉൾപ്പെടുന്നത്.

മറ്റൊരു യുവ നടി കൂടി എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധന സമയത്ത് എത്തിയിരുന്നില്ല. നിശാ പാർട്ടിക്ക് നേതൃത്വം നൽകിയത് മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറൂഖ് സ്വദേശി സല്‍മാനും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. തൊടുപുഴ സ്വദേശി അജ്മൽ സക്കീർ, മലപ്പുറം സ്വദേശി മെഹർ ഷെറിൻ, എടപ്പാൾ സ്വദേശി നബീൽ, കോഴിക്കോട് സ്വദേശികളായ പി ഷൗക്കത്ത്, സർമാൻ, കാസർകോട് സ്വദേശി മുഹമ്മദ് റഷീദ്, തൃശൂർ സ്വദേശിയായ നിഷാദ്, തൃപ്പൂണിത്തുറ സ്വദേശിയായ ബ്രെസ്റ്റി വിശ്വാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ലഹരി വസ്തുക്കളല്‍ ‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മല്‍ സഹീറാണെന്ന് പൊലീസ് കണ്ടെത്തി. പാര്‍ട്ടിക്ക് നേതൃത്വം നൽകിയത് മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറൂഖ് സ്വദേശി സല്‍മാനും ചേർന്നാണ്. ഇൻസ്റ്റാഗ്രാം,വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇവർ മറ്റുള്ളവരെ പാർട്ടിയിലേക്ക് എത്തിച്ചത്. നേരത്തെ തന്നെ വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ എത്തിയ സംഘാടകർ നൽകിയ ഉറപ്പിനെ തുടർന്നാണ് മറ്റുള്ളവരും നിശാ പാർട്ടിയില്‍ പങ്കെടുത്തത്.

ഹെറോയിൻ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. ബംഗളൂരു, മുംബൈ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളിൽ സംഘം ഇത്തരത്തിൽ നിശാ പാർട്ടി നടത്തിയിട്ടുണ്ട്.

പ്രതികൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. റിമാൻഡിൽ ഉള്ള പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കുമെന്നും, കൂടുതൽ പേർക്ക് ഈ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ 49 പേരെ പൊലീസ് വിട്ടയച്ചിരുന്നു. ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. അതേ സമയം റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടിനെ പൊലീസ് പ്രതി ചേർത്തിട്ടില്ല.