ചെന്നൈ: അതിവേഗം പടരുന്ന കൊറോണ വൈറസ് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പത്തു ദിവസത്തിനിടെ ബ്രിട്ടനിൽ നിന്ന് ചെന്നൈയിലെത്തിയ 1,088 പേരെ നിരീക്ഷണത്തിലാക്കി തമിഴ്നാട്. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ഡോ സി വിജയഭാസ്കർ പറഞ്ഞു.
ലണ്ടനിൽ നിന്ന് ഡെൽഹി മാർഗം ചെന്നൈയിലെത്തിയ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീട്ടിൽ ക്വാറൻറീനിലായിരുന്ന ഇയാളെ ചെന്നൈ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് സെൻററിൽ പ്രവേശിപ്പിച്ചതായും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണൻ വ്യക്തമാക്കി.
കൊറോണയുടെ പുതിയ വകഭേദമാണോ ബാധിച്ചതെന്നറിയാൻ ഇയാളുടെ സാമ്പിളുകൾ പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. കേരളം, കർണാടക സംസ്ഥാനാതിർത്തികളിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
രോഗലക്ഷണങ്ങളോടെ ലണ്ടനിൽ നിന്ന് എത്തിയ 15 പേർ നിരീക്ഷണത്തിലാണ്. തമിഴ്നാട്ടിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പ് നിർബന്ധമായും ആർടി പിസി ആർ ടെസ്റ്റിന് വിധേയരാവണം. ടെസ്റ്റ് റിപ്പോർട്ട് നെഗറ്റിവാണെങ്കിലും ലണ്ടനിൽനിന്ന് എത്തുന്നവരെ ക്വാറൻറീനിലാക്കി കൊറോണ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.