തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതൽ തുറക്കാൻ സർക്കാർ ഉത്തരവ്. ബിയർ, വൈൻ പാർലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാനാണ് സാധ്യത. ഇതിന്റെ വിശദാംശങ്ങൾ എക്സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവായി ഇറക്കും.
ബെവ്‍കോ ഔട്ട്ലറ്റുകളുടെ പ്രവർത്തന സമയം രാത്രി ഒൻപത് വരെയാക്കും. കൊറോണ പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പ്രവർത്തനം. കൊറോണ ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ബാറുകൾ അടഞ്ഞുകിടക്കുകയായിരുന്നു.
നിലവിൽ ബാറുകളിൽ പാഴ്സൽ വിൽപ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും കൊറോണ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു.
ബാറുകൾ തുറക്കുമ്പോൾ കൊറോണ മാനദണ്ഡം കർശനമായി ഉറപ്പുവരുത്തും. പാഴ്സൽ വിൽപന ബെവ്കോ, കൺസ്യൂമർ ഫെഡ് വഴിമാത്രമാക്കും. നിലവിൽ രാവിലെ 9 മുതൽ രാത്രി 7 വരെ പ്രവർത്തിച്ചുവന്നിരുന്ന ബെവ്‌റിജസ് ഔട്ട്‌ലെറ്റുകളുടേയും കൺസ്യൂമർ ഫെഡുകളുടേയും പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 9 വരെയാക്കി മാറ്റി.