ന്യൂഡെൽഹി: മാനനഷ്ട കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനോട് കോൺഗ്രസ് നേതാവ് ജയറാം രമേശ് മാപ്പ് പറഞ്ഞു. മാപ്പ് വിവേക് ഡോവൽ അംഗീകരിച്ചതിനാൽ ജയറാം രമേശിനെതിരായ മാനനഷ്ട കേസിലെ നടപടി ഡെൽഹിയിലെ റോസ് അവന്യു കോടതി അവസാനിപ്പിച്ചു.
2019 ജനുവരിയിൽ കാരവൻ മാസികയിൽ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. ഡെൽഹിയിൽ വാർത്ത സമ്മേളനം നടത്തിയായിരുന്നു വിമർശനം.
തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിർപ്പ് ജയറാം രമേശ് തീർക്കുകയായിരുന്നുവെന്നാണ് വിവേക് ഡോവൽ നൽകിയ മാനനഷ്ട കേസിൽ ചൂണ്ടിക്കാട്ടിയിരുന്നത്. നികത്താൻ കഴിയാത്ത നഷ്ടമാണ് ജയറാം രമേശ് വരുത്തിയതെന്നും ഡോവൽ ആരോപിച്ചിരുന്നു.
തെരെഞ്ഞെടുപ്പ് സമയമായതിനാൽ ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ സാധിച്ചിരുന്നില്ലെന്ന് ജയറാം രമേശ് മാപ്പപേക്ഷയിൽ വ്യക്തമാക്കി. അതേസമയം മാപ്പപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ കാരവൻ മാസികയ്ക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് തുടരും.