തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക്. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
സി. രാധാകൃഷ്ണൻ അധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. സുഗതകുമാരി, എം.ടി. വാസുദേവൻ നായർ, അക്കിത്തം എന്നിവർക്കാണ് നേരത്തെ പുരസ്കാരം ലഭിച്ചിട്ടുള്ളത്. നാലാമത്തെ പുരസ്കാരമാണ് ഡോ.എം ലീലാവതിക്ക് ലഭിച്ചിരിക്കുന്നത്.
പ്രസാദാത്മകമായ ആസ്വാദനത്തിന്റെ ഭാവാത്മകമായ ശൈലിയിലൂടെ രചനകളുടെ മാധുര്യം അനുവാചകനെ അനുഭവിപ്പിക്കുന്ന സവിശേഷ ശൈലി കൊണ്ട് മലയാള സാഹിത്യ നിരൂപണ ചരിത്രത്തിൽ മികവോടും തെളിമയോടുംകൂടി ലീലാവതി ടീച്ചർ വേറിട്ട് ഉയർന്നുനിൽക്കുന്നുവെന്ന് സമിതി വിലയിരുത്തി.
അധ്യാപിക, കവി, ജീവചരിത്രരചയിതാവ്, വിവർത്തക, തുടങ്ങി വിവിധങ്ങളായ തലങ്ങളിൽ ഡോ.എം ലീലാവതി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വർണരാജി, അമൃതമശ്നുതേ, മലയാളകവിതാസാഹിത്യ ചരിത്രം, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവർത്തനം, തുടങ്ങിയവയാണ് പ്രധാന കൃതികൾ
പുരസ്കാരം, കൊച്ചിയിലെ വസതിയിൽ എത്തി സമർപ്പിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.