ചണ്ഡിഗഢ്: കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സിക്ക് പുരോഹിതൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഹരിയാനയിലെ കർണാൽ സ്വദേശി സന്ത് ബാബാ രാംസിംഗ് (65) ആണ് മരിച്ചത്. ഡെൽഹി-സോണിപത് അതിർത്തിയിൽ കുണ്ട്ലിയിലായിരുന്നു സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് ഇദ്ദേഹം ഇവിടെ എത്തിയത്.
ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
സർക്കാരിന്റെ കർഷക അനീതിക്കെതിരെ പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാനാണ് താൻ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അവകാശങ്ങൾ ഉറപ്പുവരുത്താൻ പോരാടുന്ന കർഷകരുടെ വേദന അനുഭവിക്കുന്നു. സർക്കാർ നീതി നടപ്പാക്കാത്തതിനാൽ താൻ അവരുടെ വേദന പങ്കിടുകയാണ്. അനീതി ചെയ്യുന്നത് പാപമാണ്, പക്ഷേ അനീതി സഹിക്കുന്നതും പാപമാണ്.
കർഷകരെ സഹായിക്കുന്നതിനായി ചിലർ പുരസ്കാരങ്ങൾ ത്യജിച്ചു. ഞാൻ എന്നെത്തന്നെ ത്യജിക്കാൻ തീരുമാനിച്ചെന്നും രാംസിംഗ് ആതമ്ഹത്യാക്കുറിപ്പിൽ പറഞ്ഞു. ഹരിയാനയിലും പഞ്ചാബിലുമുൾപ്പെടെ അനുയായികളുള്ള ബാബാ രാംസിംഗ് ഹരിയാന എസ്ജിപിസി ഉൾപ്പെടെയുള്ള നിരവധി സിഖ് സംഘടനകളുടെ മുൻ ഭാരവാഹി കൂടിയായിരുന്നു.