ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന് ഒരു രക്തസാക്ഷി കൂടി. ഡെൽഹി-ഹരിയാന അതിർത്തിയിലെ തിക്രിയിൽ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബിലെ ബാത്തിൻഡയിൽ നിന്നുള്ള മൂന്നു കുട്ടികളുടെ പിതാവായ 37-കാരൻ ജയ്സിംഗാണ് സമരപ്പന്തലിൽ മരണത്തിനു കീഴടങ്ങിയത്. അതിശൈത്യമാണു മരണകാരണം.
ഇതോടെ കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ടു മരിച്ച കർഷകരുടെ എണ്ണം 28 ആയി. കഴിഞ്ഞ ദിവസം ഒരു 67-കാരനും മറ്റു നാലുപേരും മരണത്തിനു കീഴടങ്ങിയിരുന്നു.
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു സിക്ക് പുരോഹിതൻ നിറയൊഴിച്ച് ജീവനൊടുക്കി സംഭവത്തിനു പിന്നാലെയാണു കർഷകന്റെ മരണം സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവരുന്നത്. ഹരിയാനയിലെ കർണാൽ സ്വദേശി സന്ത് ബാബാ രാംസിംഗ് (65) ആണു മരിച്ച സിക്ക് പുരോഹിതൻ.
ലൈസൻസുള്ള തോക്കുപയോഗിച്ച് ഇദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
സർക്കാരിന്റെ കർഷക അനീതിക്കെതിരെ പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാനാണ് താൻ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അവകാശങ്ങൾ ഉറപ്പുവരുത്താൻ പോരാടുന്ന കർഷകരുടെ വേദന അനുഭവിക്കുന്നു. സർക്കാർ നീതി നടപ്പാക്കാത്തതിനാൽ താൻ അവരുടെ വേദന പങ്കിടുകയാണ്. അനീതി ചെയ്യുന്നത് പാപമാണ്, പക്ഷേ അനീതി സഹിക്കുന്നതും പാപമാണെന്നും രാംസിംഗ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു.