Home State കണ്ണുകാണാത്ത സ്കൂബിയുടെ സ്നേഹത്തിൻ്റെ കഥ പങ്കുവച്ച് രമേശ് ചെന്നിത്തല

കണ്ണുകാണാത്ത സ്കൂബിയുടെ സ്നേഹത്തിൻ്റെ കഥ പങ്കുവച്ച് രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: വടക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ ഓടിയെത്തി സ്നേഹപ്രകടനം നടത്തുന്ന വളർത്തുനായ സ്കൂബിയുടെ കഥ പങ്കുവച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വളർത്തുനായയെ കാറിൽ കെട്ടിയിട്ടു വലിച്ച വാർത്ത അടുത്തിടെയാണ് വലിയ വിവാദമായിരുന്നു. ശക്തമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. അതിനിടെയാണ് രമേശ് ചെന്നിത്തല വളർത്തുനായയുടെ വിശേഷം പങ്കുവെക്കുന്നത്.

രണ്ടര വർഷം മുൻപാണ് സ്‌കൂബി അദ്ദേഹത്തിന്റെ വീട്ടിൽ അം​ഗമാകുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചു നിൽക്കുന്നതു ശ്രദ്ധിച്ചതോടെ ഡോക്ടറെ കണിക്കുകയായിരുന്നു. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചെ‌ന്നും രമേശ് ചെന്നിത്തല കുറിക്കുന്നു.

സ്കൂബിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. രമേശ് ചെന്നിത്തലയുടെ ഫേയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി.
ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചാണ് നിൽക്കുന്നത്.

മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്.
കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതൽ നൽകും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തിൽ ശരിയാണെന്ന് തിരിച്ചറിഞ്ഞു.

ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്. രമേശ്‌ ചെന്നിത്തല ഓർമ്മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here