കൊച്ചിയില്‍ ഫ്ളാറ്റില്‍ നിന്നും താഴെ വീണ് പരിക്കേറ്റ ജോലിക്കാരി മരിച്ചു

കൊച്ചിയില്‍ ഫ്ളാറ്റില്‍ നിന്നും താഴെ വീണ് പരിക്കേറ്റ ജോലിക്കാരി മരിച്ചു

കൊച്ചി : കൊച്ചിയില്‍ ഫ്‌ലാറ്റില്‍ നിന്നും താഴെ വീണ തമിഴ്‌നാട് സ്വദേശിനി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് സേലം സ്വദേശിനി കുമാരി മരിച്ചത്. 45 വയസ്സായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ കുമാരി കഴിഞ്ഞ ഏഴു ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിന് താഴെ വീണ നിലയിലാണ് സ്ത്രീയെ കണ്ടെത്തുന്നത്.

ഫ്‌ലാറ്റിലെ ഒരു അഭിഭാഷകന്റെ വീട്ടുജോലിക്കാരിയാണ് മരിച്ച കുമാരി. മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമയ്‌ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

അതേസമയം ഫ്ലാറ്റിൽ നിന്ന് വീണ് വീട്ട് ജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തേക്കും. പോലീസ് വീണ്ടും ഇയാളുടെ മൊഴിയെടുക്കാനിരിക്കെയാണ് ജോലിക്കാരിയുടെ മരണം. കുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ ആദ്യമൊഴിയിൽ ഫ്ലാറ്റ് ഉടമയുടെ പേര് പറയാത്തതിനാലാണ് എഫ്ഐആറിൽ ഇംത്യാസിന്‍റെ പേര് ചേർക്കാത്തതെന്നും പോലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ നാലാം തീയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭർത്താവിന്‍റെ പരാതി.

അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്‍റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ ആദ്യഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.

നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുള്ളത്. എഫ്ഐആറിൽ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. എന്നാൽ ശ്രീനിവാസൻ നൽകിയ മൊഴിയിൽ ഫ്ലാറ്റുടമ എന്ന് മാത്രമാണുള്ളതെന്നും ആരുടെയും പേര് പരാതിക്കാരൻ പറയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും പോലീസ് വിശദീകരിക്കുന്നു.