ശരീരം മുഴുവൻ മുറിവുകൾ; കാലിലെ തൊലി അടർ‌ന്നും പോയി: മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ച ഉടമയ്ക്കെതിരെ കേസ്

കൊച്ചി: നെടുമ്പാശേരി അത്താണിക്കുസമീപം നായയെ കഴുത്തിൽക്കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച് മിണ്ടാപ്രാണിയുടെ ദ്യശ്യം വൈറലായിരുന്നു. ടാക്സികാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഓടുന്നതാണ് ദൃശ്യങ്ങൾ. ഒടുവിൽ ആ നായയെ കണ്ടെത്തി. കുറ്റക്യത്യം ചെയ്ത പ്രതിയെയും തിരിച്ചറിഞ്ഞു.

ദയ സംഘടനയുടെ പ്രവർത്തകരും ഈ വിഡിയോ പുറത്തുകൊണ്ടുവന്ന അഖിൽ എന്ന യുവാവും ചേർന്നാണ് കാണാതായ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർ‌ന്നും പോയിരുന്നു.

യൂസഫ് എന്നയാളുടെ നായയാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതോടെ കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ സമ്മതിച്ചു. മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.