ബാര്‍സലോണ: ബാര്‍സലോണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നാല് സിംഹങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടാമത്തെ തവണയാണ് മാർജ്ജാര വർഗത്തിലുൾപ്പെട്ട ജീവികൾക്ക് കൊറോണ രോഗം സ്ഥിരീകരിക്കുന്നത്. മൂന്ന് പെൺസിംഹങ്ങളും ഒരു ആൺസിംഹവുമാണ് കൊറോണ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് മൃഗഡോക്ടർമാർ നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
മൃഗശാലയിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർക്കും കൊറോണ പോസിറ്റീവായി. സിംഹങ്ങൾ എങ്ങനെ കൊറോണ പോസിറ്റീവായെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. ഏപ്രിലിൽ ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശായിലുണ്ടായിരുന്ന നാല് പുലികൾക്കും ഒരു സിംഹത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. രണ്ട് മൃഗശാലയിലെയും ഉദ്യോഗസ്ഥർ ഇതിനെ സംബന്ധിച്ച് ചർച്ച നടത്തി.
ഫ്ലൂ ബാധയ്ക്കുള്ള മരുന്നാണ് കൊറോണ ബാധിച്ച മൃഗങ്ങൾക്കും നൽകുന്നതെന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. മനുഷ്യര്‍ക്ക് നടത്തുന്ന രീതിയിൽ തന്നെയാണ് സിംഹങ്ങൾക്കും ആർട്ടിപിസിആർ ടെസ്റ്റ് നടത്തുന്നത്. കൊറോണ ബാധിച്ച മൃഗങ്ങളെ മറ്റു മൃഗങ്ങളുടെ കൂട്ടത്തിൽ നിന്നും മാറ്റി പാർപ്പിച്ചു. മൃഗശാല പതിവുപോലെ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.