തിരുവനന്തപുരം : ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്. തിരുവനന്തപുരം ജില്ലയിൽ ആദ്യ മണിക്കൂറിൽ 6.81 ശതമാനം പേർ ആദ്യ മണിക്കൂറിൽ വോട്ട് ചെയ്തു. എട്ടു മണിവരെയുള്ള കണക്കു പ്രകാരം ആകെ വോട്ടർമാരിൽ 1,93,411 പേർ വോട്ട് ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷനിൽ 6.04 ശതമാനമാണ് പോളിങ്. തിരുവനന്തപുരം കോർപ്പറേഷനിൽ ഇതുവരെയുള്ള കണക്കു പ്രകാരം 6.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 8,02,817 വോട്ടർമാരിൽ 4,87,93 പേർ വോട്ട് രേഖപ്പെടുത്തിയതായാണു കണക്കുകൾ.
ആദ്യ അരമണിക്കൂറിൽ
കൊല്ലം 3.5% , പത്തനംതിട്ട 2.9% ,ആലപ്പുഴ 3.7% , ഇടുക്കി 3.1% എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.
അഞ്ച്ജില്ലകളിലെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവുണ്ട്. ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് തടസ്സപ്പെട്ടു. വൈകിട്ട് 6 വരെയാണ് വോട്ടിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണു തിരഞ്ഞെടുപ്പ്; 24,584 സ്ഥാനാർഥികൾ. കൊല്ലം പന്മന പഞ്ചായത്തിലെ 2 വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും ഓരോ സ്ഥാനാർഥികൾ മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റി.
വോട്ട് ചെയ്യാൻ
∙ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്
∙ പാസ്പോർട്ട്
∙ ഡ്രൈവിങ് ലൈസൻസ്
∙ പാൻ കാർഡ്
∙ ആധാർ കാർഡ്
∙ ഫോട്ടോ പതിച്ച എസ്എസ്‌എൽസി ബുക്ക്
∙ ദേശസാൽകൃത ബാങ്കിൽനിന്ന് 6 മാസം മുൻപു വരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്
∙ പുതിയ വോട്ടർമാർക്കുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്
മൊബൈൽ ഉപയോഗിക്കാൻ അനുവാദമുള്ളവർ
തിരഞ്ഞെടുപ്പു നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിങ് ഓഫിസർ, വെബ് കാസ്റ്റിങ് ഓഫിസർ, സെക്ടറൽ ഓഫിസർ എന്നിവർക്കൊഴികെ ആർക്കും മൊബൈൽ ഫോൺ പോളിങ് സ്റ്റേഷനകത്തു കൊണ്ടുപോകാൻ അനുവാദമില്ല.
പൊലീസ് വിളിപ്പുറത്ത്
പോളിങ് ബൂത്തിനടുത്തോ മറ്റെവിടെയെങ്കിലുമോ അനിഷ്ട സംഭവമുണ്ടായതായി ഉടൻ പൊലീസ് എത്തും. ഇതിനായി ഓരോ സ്ഥലത്തും പട്രോളിങ് സംഘത്തെ നിയമിച്ചു. 66 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 718 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ 8 കമ്പനി സ്ട്രൈക്കിങ് ഫോഴ്സുമുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.