ഉന്നത രാഷ്ട്രീയനേതാവിനു ഡോളർ കടത്തിൽ പങ്ക് ; നേതാവിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

തിരുവനന്തപുരം: ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഉന്നതപദവി വഹിക്കുന്ന രാഷ്ട്രീയനേതാവിനു ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് പ്രതി പിഎസ് സരിത് കസ്റ്റംസിനു മൊഴി നൽകിയിരുന്നു. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഇദ്ദേഹത്തിനു വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്യപ്പെട്ടതായി അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഇതു സ്ഥിരീകരിച്ചും നേതാവുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്.

ഒരു പ്രമുഖ വിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി യുഎഇയിലെ ഷാർജയിൽ തുടങ്ങാൻ നേതാവിന് പദ്ധതി ഉണ്ടായിയിരുന്നതായാണു സ്വപ്ന നൽകിയ വിവരം. ഇതിനാണ് ഡോളറാക്കി പണം നൽകിയത്. ബെംഗളൂരുവിൽ വിദ്യാഭ്യാസ കൺസൽറ്റൻസി സ്ഥാപനം നടത്തുന്ന മലയാളി യുഎഇയിലെ തന്റെ ബന്ധങ്ങൾ വച്ച് നേതാവിനു വേണ്ട സഹായം ചെയ്തിരുന്നു.

ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരവും കസ്റ്റംസിനു കൈമാറി.നേതാവുമായുള്ള ബന്ധത്തെക്കുറിച്ചു സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാടു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു.

ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ആരുടെയൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കും.

നേതാവിന്റെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾക്കു പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. നേതാവിനെയും ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാൽ ഇതിന്റെ നിയമവശം കൂടി അന്വേഷണ സംഘം പരിശോധിക്കുകയാണ്.

നേതാവ് കൈമാറിയ പണം, അതിനു ഡോളർ നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങൾ സരിത്ത് നൽകിയതായാണ് വിവരം. ഇടപാടിൽ താൻ നൽകിയ സഹായത്തെക്കുറിച്ചു സ്വപ്നയും വെളിപ്പെടുത്തി.