കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാർക്കും പങ്കുണ്ടെന്ന് പൊലീസ്. 45 തവണയായി 5.600 കിലോ ഗ്രാം മുക്കുപണ്ടമാണ് തട്ടിപ്പിന് നേതൃത്വം കൊടുത്ത ബിസിനസ് സംരംഭക വയനാട് ഇരുളം മണവയല്‍ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടില്‍ കെ.കെ. ബിന്ദു (43) പണയം വെച്ചത്.
ബാങ്ക് കെട്ടിടത്തിനു താഴെയും കോര്‍ട്ട് റോഡിലുമായി റെഡിമെയ്ഡ് കട, മെസ് ഹൗസ്, ബ്യൂട്ടിപാര്‍ലര്‍, ടെയ്ലറിങ് യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുകയാണ് ബിന്ദു. ബാങ്ക് ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്താണ് ഇവര്‍ വ്യാജസ്വര്‍ണം നല്‍കി 1.69 കോടി രൂപ വായ്പയെടുത്തത്.
10 ശതമാനം വരെ സ്വർണത്തിന്റെ അംശമുള്ള ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. വളകളും മാലകളുമായിരുന്നു ഇതില്‍ ഏറെയും. തൃശൂരില്‍നിന്നാണ് ഈ വ്യാജസ്വര്‍ണം എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി. പി.എം താജ് റോഡിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍ 2020 ഫെബ്രുവരി മുതല്‍ നവംബര്‍ 24 വരെയാണ് തട്ടിപ്പ് നടന്നത്.
മൊത്തം 1,69,51,385 രൂപ കൈപ്പറ്റി. 20 തവണ ബിന്ദു തന്നെയാണ് പണയം വെച്ചത്. ബാക്കിയുള്ളത് തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് വഴിയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കിന്റെ ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പണയംവെക്കുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ക്കും തട്ടിപ്പില്‍ ബന്ധമുള്ളതായി സംശയമുണ്ട്. ബാങ്ക് മാനേജറെയും കടയിലെ ജീവനക്കാരെയും പൊലീസ് ചോദ്യംചെയ്യും. നഗരത്തിലെ ഫ്ലാറ്റിലാണ് ബിന്ദു താമസിച്ചിരുന്നത്. ഇവിടെ നിന്നും ബിന്ദുവിന്റെ കടകളില്‍നിന്നും വ്യാജസ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തേ, ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന ബിന്ദു ജാമ്യത്തിലിറങ്ങിയതാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വിവിധയിടങ്ങളിലെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.