ന്യൂഡെൽഹി: കൊറോണ ടെസ്റ്റിൽ പോസിറ്റീവായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്യാബിൻ ക്രൂവിലെ മുതിർന്ന അംഗം ജോലി ചെയ്തതായി ആരോപണം. വിമാനം പുറപ്പെടുന്നതിന് അമ്പതുമിനിട്ടുകൾക്ക് മുമ്പേ ഇവർ കൊറോണ പോസിറ്റീവായ വിവരം എയർലൈൻ കമ്പനിക്ക് ലഭിച്ചിരുന്നതായാണ് വിവരം.
ജീവനക്കാരി കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച കമ്പനി ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 12-നാണ് 44 വയസ്സുളള ക്യാബിൻ ക്രൂ അംഗം ആർടി-പിസിആർ ടെസ്റ്റിന് വിധേയയായത്. നവംബർ 13-ന് ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്ത ഡെൽഹി – മധുര വിമാനത്തിലെ ഹെഡ് ക്രൂ അംഗമായിരുന്നു ഇവർ.
വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് പോസിറ്റീവാണെന്നുളള പരിശോധനാഫലം വന്നെങ്കിലും നവംബർ 14 മുതലാണ് ഇവർ ക്വാറന്റീനിൽ പ്രവേശിച്ചത്. കൊറോണ പോസിറ്റിവാണെന്ന് അറിഞ്ഞിട്ടും നവംബർ 13-ന് മുഴുവൻ സമയവും ഇവരെ എയർലൈൻ ജോലി ചെയ്യാൻ അനുവദിച്ചതായാണ് ആരോപണം.
അതേസമയം, ഷെഡ്യൂളിങ് സിസ്റ്റത്തിലെ ജീവനക്കാരുടെ റിപ്പോർട്ട് ഡേറ്റയിൽ ഉദ്യോഗസ്ഥർ കൃത്രിമം നടത്താൻ ശ്രമിച്ചതായി എയർലൈൻ വക്താക്കൾ ആരോപിച്ചു. കൊറോണ ടെസ്റ്റ് ഫലം ലഭിച്ചിട്ടില്ലെങ്കിൽ തന്നെയും ജോലി ക്യാബിൻ ക്രൂവിന് വളരെ കുറച്ച് ആഭ്യന്തര വിമാനസർവീസുകളിൽ അനുവാദമുണ്ടെന്ന് ഒരു മുൻനിര എയർലൈനിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
അന്താരാഷ്ട്ര വിമാനസർവീസ് നടത്തുന്നതിന് രണ്ടുദിവസം മുമ്പാണ് ഇവരുടെ ടെസ്റ്റ് നടത്തിയതെന്നും അവർ പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടും ആഭ്യന്തരവിമാന സർവീസിൽ ജോലിക്ക് അനുവദിച്ചതും അംഗീകരിക്കാനാവില്ലെന്നും എയർലൈൻസ് വ്യക്തമാക്കി. ക്രൂ അംഗത്തെ പരിശോധിക്കുന്നതിനും അവർ ഫ്ളൈറ്റിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുകയായിരുന്നോ എന്നത് സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്ന് വ്യോമയാന വിദഗ്ധൻ വിപുൽ സക്സേന പറഞ്ഞു.