പത്താം ദിവസവും കര്‍ഷക പ്രതിഷേധാഗ്നി ആളിക്കത്തുന്നു; കര്‍ഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ചര്‍ച്ച ഇന്നും

ന്യൂഡെൽഹി: കർഷകസമരം ഉച്ചസ്ഥായിയിൽ എത്തി നിൽക്കെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നടക്കുന്ന അഞ്ചാംവട്ട ചര്‍ച്ച ഇന്ന്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കും. തുറന്ന മനസോടെയാണ് ചര്‍ച്ചയെ സമീപിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കി.

കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി എന്നതില്‍ ചര്‍ച്ച കേന്ദ്രീകരിക്കാനായിരിക്കും കേന്ദ്ര ശ്രമം. കര്‍ഷകവിരുദ്ധമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്ന വ്യവസ്ഥകളില്‍ തുറന്ന ചര്‍ച്ച നടക്കും. കാര്യമായ ഭേദഗതിയെന്നാല്‍ ഫലത്തില്‍ നിയമം പിന്‍വലിക്കുന്നതിന് തുല്യമാണെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമമുണ്ടായേക്കും.

എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇന്നത്തെ ചര്‍ച്ചയും കൂടി അലസിയാല്‍ പ്രക്ഷോഭത്തിന്റെ തീവ്രത വര്‍ധിക്കും. ഡെല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം പൊലീസിന്റെയും കേന്ദ്രസേനയുടെയും വിന്യാസം വര്‍ധിപ്പിച്ചു.

തുടര്‍ച്ചയായ പത്താം ദിവസവും ഡെല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് നൂറ് കണക്കിന് കര്‍ഷകര്‍ എത്തുകയാണ്. കര്‍ണാല്‍ ദേശീയപാതയിലും ഡെല്‍ഹി-മീററ്റ് ദേശീയപാതയിലും അടക്കം കര്‍ഷക പ്രക്ഷോഭം തുടരുകയാണ്.