ന്യൂഡൽഹി: ഡിസംബർ നാല്- ഇന്ന് നാവികസേന ദിനം. 1971-ൽ പാകിസ്ഥാനു മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്. 49-ാം വാർഷികദിനത്തിൽ വിവിധ നാവികസേന ആസ്ഥാനങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്.
1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവിക സേന നൽകിയ മറുപടി ആയിരുന്നു ‘ഓപ്പറേഷൻ ട്രിഡന്റ്’. പാകിസ്ഥാനെ തറപറ്റിക്കാൻ പഴുതടച്ച പദ്ധതി.
ഐഎൻഎസ് നിപഥ്, ഐഎൻഎസ് നിർഗഢ്, ഐഎൻഎസ് വീർ. മൂന്ന് മിസൈൽ ബോട്ടുകൾ ഇന്ത്യൻ നാവികസേനയുടെ കുന്തമുനകളായി. ലക്ഷ്യം പാകിസ്താന്റെ നാവിക ആസ്ഥാനമായ കറാച്ചി തുറമുഖം.
ഐഎൻഎസ് നിർഘട്ടിൽനിന്ന് തൊടുത്ത ആദ്യ മിസൈൽ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ ഐഎൻഎസ് ഖൈബറിനെ ചരിത്രമാക്കി. പാകിസ്താന്റെ ഒരു യുദ്ധക്കപ്പലും വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കു കപ്പലും പൂർണമായും തകർന്നു. പിഎൻഎസ് ഷാജഹാൻ എന്ന യുദ്ധക്കപ്പലിന് വൻനാശനഷ്ടം സംഭവിച്ചു.
കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികർ മരിച്ചു. പാകിസ്ഥാന്റെ തോൽവി ഉറപ്പാക്കിയായിരുന്നു നാവിക സേനയുടെ ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ആസ്ഥാനം തന്നെ തകർന്ന പാക് നാവികസേന ശേഷം യുദ്ധത്തിൽ കാഴ്ചക്കാർ മാത്രമായിരുന്നു. ഈ ഉജ്വല വിജയത്തിന്റെ 49-ാം വാർഷികം ആഘോഷിക്കുകയാണ് ഇന്ന് ഇന്ത്യൻ നാവികസേന.