ന്യൂഡെൽഹി: പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് 80 പി പ്രകാരമുള്ള ആദായ നികുതി ഇളവ് നിഷേധിച്ചതിനെതിരായ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് വിധിപറയാൻ മാറ്റിയത്. കക്ഷികൾക്ക് അധികവാദങ്ങൾ എഴുതി നൽകാൻ തിങ്കളാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.
സഹകരണ സംഘങ്ങൾക്ക് 80 പി പ്രകാരമുള്ള നികുതിയിളവുകൾ നഷ്ടപ്പെടാൻ കാരണമാകുന്ന കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധിക്കെതിരെയാണ് മാവിലായി സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സംഘങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്.
കാർഷിക വായ്പാ വിതരണം കുറവാണ് എന്ന കാരണം ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് ഇത്തരം സഹകരണ സംഘങ്ങൾക്ക് നികുതിയിളവ് നിഷേധിച്ചിരുന്നു. ഇതിനെതിരേ സംഘങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് ആദായ നികുതി വകുപ്പിന് അനുകൂലമായ ഉത്തരവാണുണ്ടായത്.
സംഘങ്ങൾ നൽകുന്നത് കാർഷിക വായ്പയാണോ തുടങ്ങിയ കാര്യങ്ങൾ ആദായ നികുതി വകുപ്പിന് പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.