കൊച്ചി : മലയാളി സിബിഐ ഓഫീസർ നന്ദകുമാർ നായരുടെ സർവീസ് കേന്ദ്രസർക്കാർ നീട്ടി. സിബിഐ മുംബൈ, തിരുവനന്തപുരം സ്പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ മേധാവിയാണ് സൂപ്രണ്ടായ നന്ദകുമാർ നായർ. സിബിഐയുടെ ചരിത്രത്തിൽ അപൂർവമായാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സേവനകാലാവധി നീട്ടുന്നത്. രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഉൾപ്പടെ നേടിയിട്ടുള്ള നന്ദകുമാർ നായർ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്.
മലയാളികൾക്ക് പരിചിതനാണ് അദ്ദേഹം. രാഷ്ട്രീയവിവാദത്തിന് വഴിതെളിച്ച കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതും നന്ദകുമാർ നായരാണ്. പുണെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോൽക്കർ വെടിയേറ്റുമരിച്ച കേസും ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ വിചാരണസംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നൽകുന്നതും അദ്ദേഹമാണ്.
തിങ്കളാഴ്ച വിരമിക്കാനിരുന്ന നന്ദകുമാർ നായർക്ക് സഹപ്രവർത്തകർ മുംബൈയിൽ യാത്രയയപ്പ് യോഗവും ഒരുക്കിയിരുന്നു. ഇതിനിടയിലാണ് ആറുമാസത്തേക്കുകൂടി സർവീസ് നീട്ടിയ ഉത്തരവെത്തിയത്.