പുത്തന്‍കുരിശ്: പള്ളിത്തർക്ക വിഷയത്തിൽ യാക്കോബായ സഭയ്ക്ക് നീതി ലഭിച്ചില്ലെങ്കിൽ 2021 ജനുവരി ഒന്നു മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാൻ തീരുമാനം. വൈദീകരും , വിശ്വാസികളും അടങ്ങുന്ന സമരസമിതിയുടെ നേതൃത്വത്തിലാകും അനിശ്ചിതകാല സമരം.
ഇതോടൊന്നിച്ച് ജില്ലാ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കളക്ടറേറ്റുകളിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനും പാത്രിയര്‍ക്കാ സെന്ററില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യാക്കോബായ സുറിയാനി സഭാ സമരസമിതി യോഗം തീരുമാനിച്ചു.
ഓര്‍ത്തഡോക്‌സ് വിഭാഗം അന്യായമായി കയ്യേറിയ 52 പളളികളിലും തിരിച്ച് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഭദ്രാസന മെത്രാപ്പോലീത്താമാരുടെയും, കൗണ്‍സില്‍ അംഗങ്ങളുടെയും ആഭിമുഖ്യത്തില്‍ സമരസമിതികള്‍ക്ക് രൂപം കൊടുത്ത് സഭയിലെ എല്ലാ ദേവാലയങ്ങളിലും സമരം ശക്തമാക്കും.
മൂന്ന് ഘട്ടങ്ങളിലായി കടുത്ത സമരപരിപാടികള്‍ക്ക് സമര സമിതി രൂപം കൊടുത്തു. ആദ്യ ഘട്ടത്തില്‍ ഓര്‍ത്തഡോക്‌സ് സഭ അന്യായമായി കയ്യേറിയ 52 പള്ളികള്‍ക്കു മുന്നില്‍ വിശ്വാസികള്‍ റിലേ സത്യാഗ്രഹ സമരം നടത്തും. ഇടവക പള്ളികളില്‍ നിന്നും അധികാരികളുടെ ഒത്താശയോടെ വിശ്വാസികളെ പുറത്താക്കുകയും ദൈവാലയങ്ങള്‍ കൈയ്യടക്കുകയും ചെയ്യുന്ന നിഷ്ഠൂരവും അക്രൈസ്തവവുമായ നടപടിയില്‍ പ്രതിഷേധിച്ചാണ് വ്യാപകമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
രണ്ടാം ഘട്ട സമരപരിപാടിയായി മെത്രാപ്പോലീത്താമാരുടെയും വൈദീകരുടേയും നേതൃത്വത്തില്‍ സമീപ പ്രദേശങ്ങളിലെ ഇടവകകളില്‍ നിന്നും നഷ്ടപ്പെട്ടുപോയ 52 പള്ളികളിലേയ്ക്കും വിശ്വാസികള്‍ മാര്‍ച്ച് നടത്തും. തുടര്‍ന്ന് ഡിസംബര്‍ 15 ന് ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവകാശ സംരക്ഷണ വാഹന ജാഥ മീനങ്ങാടിയില്‍ പുണ്യശ്ലോകനായ ശമുവേല്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ കബറിടത്തില്‍ നിന്ന് ആരംഭിക്കും.
വിവിധ പള്ളികളും, പ്രധാന കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ഡിസംബര്‍ 29ന് സെക്രട്ടറിയേറ്റിനു മുന്നില്‍ അവസാനിക്കും. തുടർന്ന് മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവര്‍ക്ക് യാക്കോബായ സഭ ഭീമഹര്‍ജി സമര്‍പ്പിക്കും. സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ അവകാശ സംരക്ഷണ ജാഥയില്‍ പങ്കാളികളാകുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
നേതൃയോഗം 151 അംഗ സമര സമിതിയ്ക്ക് രൂപം കൊടുത്തു. രക്ഷാധികാരിയായി ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ, ചെയര്‍മാനായി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, കണ്‍വീനറായി തോമസ് മോര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്തയും തെരഞ്ഞെടുക്കപ്പെട്ടു.
സമിതി സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ് മങ്ങാട്ട് സഭാഭാരവാഹികളായ സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, കമാണ്ടര്‍ സി.കെ. ഷാജി ചുണ്ടയില്‍, അഡ്വ. പീറ്റര്‍.കെ. ഏലിയാസ് എന്നിവരും സബ്കമ്മറ്റി കണ്‍വീനര്‍മാരായി ഷെവ. അലക്‌സ്. എം. ജോര്‍ജ്ജ്, അഡ്വ. ബെന്നി കുര്യന്‍, വന്ദ്യ മിഖായേല്‍ റമ്പാന്‍, അഡ്വ. റോയി ഐസക്ക്, അഡ്വ. കെ.ഒ. ഏലിയാസ്, യല്‍ദോസ് എം. ബേബി, ഫാ. വര്‍ഗ്ഗീസ് പനച്ചിയില്‍, സാബു പി.എം., ഫാ. ദാനിയേല്‍ തട്ടാറ, ഫാ. മാത്യൂ എബ്രഹാം, സുരേഷ് ജയിംസ്, അനില്‍ കെ. കുര്യന്‍, ഫാ. ജേക്കബ് മിഖായേല്‍, എല്‍ബി വര്‍ഗ്ഗീസ് എന്നിവരേയും തെരഞ്ഞെടുത്തു.