ന്യൂഡെൽഹി: കർഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം. ഡിസംബർ മൂന്നിന് കർഷകരുമായി വീണ്ടും ചർച്ച നടത്തും. വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രസർക്കാർ.
അതേസമയം, നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പുതിയ സമിതി രൂപീകരിക്കാമെന്നല്ലാതെ നിയമം പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുമ്പോൾ കർഷകസംഘടനകളും നിലപാട് കടുപ്പിക്കുകയാണ്.
വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കർഷക സംഘടനകളിലെ വിദഗ്ധരും സർക്കാർ പ്രതിനിധികളും ചേർന്ന് പാനൽ രൂപീകരിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കർഷകർ തളളി.
മിനിമം താങ്ങുവിലയിലും മണ്ഡികൾ വഴിയുള്ള സംഭരണത്തിലും കർഷകരുടെ ആശങ്കകൾ പരിഹരിക്കാമെന്നാണ് കേന്ദ്രസർക്കാർ വാഗ്ദാനം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം.
കാർഷിക നിയമങ്ങളോടുളള അതൃപ്തി വ്യക്തമാക്കിയ കർഷകർ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ തങ്ങളുടെ കൃഷിനിലത്തെ കോർപറേറ്റുകൾ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും കർഷകർ പറഞ്ഞു. പാനൽ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവർ വ്യക്തമാക്കി.
മൂന്നുമണിയോടെയാണ് വിജ്ഞാൻ ഭവനിൽ കർഷകസംഘടനയിലെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയത്. ചർച്ചയിൽ 32 കർഷക സംഘനടകളെ ക്ഷണിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ കഴിഞ്ഞ ആറുദിവസമായി ഡെൽഹിയിലെ അതിർത്തികളിൽ കർഷകർ പ്രക്ഷോഭത്തിലാണ്.
തലസ്ഥാന അതിർത്തിയിൽ ഇപ്പോഴും സമരച്ചൂട് പുകയുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഹുഭൂരിപക്ഷം കർഷകസംഘടനകളും.
ചർച്ച ആരെല്ലാം വേണമെന്ന കാര്യം കർഷകസംഘടനാ നേതാക്കൾക്കും യൂണിയൻ നേതാക്കൾക്കും നിർദേശിക്കാമെന്നും കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ കേന്ദ്രസർക്കാരിന്‍റെ ഈ നിർദേശം കർഷകസംഘടനകൾ തള്ളിക്കളഞ്ഞു.