കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്.
വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിച്ചിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും അത് ഹൈക്കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ കൊല്ലം പത്തനാപുരത്തെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ എംഎല്‍എയുടെ പിഎയ്ക്ക് ജാമ്യം ലഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പരിശോധന.
കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപിന് കാസര്‍കോട് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍.