ശ്രീനഗർ: കനത്ത സുരക്ഷയിൽ ജമ്മു കശ്മീർ പുനഃസംഘടനയ്ക്ക് ശേഷമുള്ള നിർണായകമായ ആദ്യ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ജില്ലാ വികസന സമിതികൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമാകുന്നത്. ഡിസംബർ പത്തൊമ്പത് വരെയായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപിക്കും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്കും തെരഞ്ഞെടുപ്പ് വിലയിരുത്തലാണ്. 13,241 പഞ്ചായത്ത് സീറ്റുകൾകളിലേക്കും 280 ജില്ലാ വികസനസമിതികളിലേക്കുമാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസ്, നാഷണൽ കോൺഫറസ്, പിഡിപി, ജമ്മു കശ്മീർ പീപ്പിൾ കോൺഫറസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഗുപ്കർ സഖ്യമായിട്ടാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്.
പുനഃസംഘടനയ്ക്ക് എതിരെ ജനങ്ങൾ വിധിയെഴുതുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. പ്രതിപക്ഷ സഖ്യമായ ഗുപ്കർ സഖ്യത്തിനെതിരെ വലിയ കടന്നാക്രമണവുമായി കേന്ദ്ര ബിജെപി നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. വലിയ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജമ്മു കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഉന്നത ഉദ്യോഗസ്ഥർ നേത്യത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി നഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരോപിച്ചിരുന്നു. അതിർത്തിയിൽ പാക് ആക്രമണം അടിക്കടി ഉണ്ടാകുന്നത് ജനങ്ങളിൽ ഭീതി വിതയ്ക്കാനാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.