കര്‍ഷക പ്രതിഷേധത്തിന് ആദ്യ ജയം ; ഡെല്‍ഹി ചലോ മാര്‍ച്ചിന് ഡെല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് ആദ്യ ജയം. കർഷകരുടെഡെല്‍ഹി ചലോ മാര്‍ച്ചിന് ഡെല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. സമാധാനപരമായി പ്രതിഷേധിക്കാനും ഡെല്‍ഹി പോലീസ് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. ഡെല്‍ഹി നിരംഗാരി സമാഗം ഗ്രൗണ്ടില്‍ കര്‍ഷകര്‍ക്ക് സമ്മേളിക്കാം.

കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അയവ് വന്നത്. കര്‍ഷക മാര്‍ച്ചില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം കനത്തിരുന്നു. പൊലീസ് ബലപ്രയോഗം നടത്തുകയും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുകയുമുണ്ടായി. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡെല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

ഏതു പ്രതിസന്ധിയും തരണം ചെയ്ത് ഡെല്‍ഹിയിലെത്തിച്ചേരുക എന്ന ലക്ഷ്യമാണ് കര്‍ഷകര്‍ക്കുള്ളത്. കര്‍ഷകരെ പ്രതിരോധിക്കാന്‍ പോലീസിനുപുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്.

ഡെല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡെല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു. പൊലീസ് അക്രമത്തിനിടെ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു.