കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് മുന്നണികൾ കൈഅയഞ്ഞ് സീറ്റുകൾ നൽകി പ്രോൽസാഹിപ്പിച്ചതോടെ ഇരുവിഭാഗവും ജിവൻ മരണ പോരാട്ടം തുടങ്ങി. കേരള രാഷ്ട്രീയത്തിൽ ഇരുവിഭാഗത്തിൻ്റെയും അളവുകോൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണനയാണ്. തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള ആദ്യ അവസരമാണ് ഇരുവിഭാഗത്തിനും തദ്ദേശ തെരഞ്ഞെടുപ്പ്.
പെട്ടെന്നുള്ള ചുവടുമാറ്റം നേതാക്കൾ കുറെയൊക്കെ അംഗീകരിച്ചെങ്കിലും അണികൾ എത്രമാത്രം ഉൾക്കൊണ്ടുവെന്നത് തെളിയിക്കേണ്ടത് ജോസ് വിഭാഗത്തിൻ്റെ നിലനിൽപ്പിന് ഏറെ പ്രധാനമാണ്. അണികൾ ചോർന്നു പോയിട്ടില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് ജോസഫ് പക്ഷത്തിനും ഏറെ വിലപ്പെട്ടതാണ്.
പാലായിലടക്കം ഇരു വിഭാഗങ്ങളും തീ പാറുന്ന പോരാട്ടമാണ്. മധ്യകേരളത്തിലെ കേരള കോൺഗ്രസ് സ്വാധീന മേഖലകളിലെല്ലാം ഇരുപക്ഷത്തിനും ഇത്തവണ കാര്യമായിതന്നെ സീറ്റുകൾ ലഭിച്ചു. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും കേരള കോൺഗ്രസുകൾക്ക് ലഭിച്ചത് അർഹമായ പരിഗണനയാണെന്ന് പാർട്ടി വൃത്തങ്ങളും സമ്മതിക്കുന്നു.
ജോസ് വിഭാഗം യു.ഡി.എഫ് വിട്ടപ്പോൾ ഒഴിവുവന്ന സീറ്റുകളിൽ ബഹുഭൂരിപക്ഷവും തങ്ങൾക്ക് കിട്ടിയെന്ന് പിജെ ജോസഫും വ്യക്തമാക്കി. മലപ്പുറം, കാസർകോട് ഒഴികെയുള്ള ജില്ലകളിലെല്ലാം ജോസഫ് വിഭാഗത്തിനു സീറ്റ് ലഭിച്ചപ്പോൾ ജോസ് വിഭാഗത്തിന് ഈ ജില്ലകളിലും അർഹമായ പരിഗണന ഇടതുമുന്നണി നൽകി. 11 ജില്ലകളിൽ 25 സീറ്റിലാണ് ജില്ല പഞ്ചായത്തിൽ ജോസഫ് വിഭാഗം മത്സരിക്കുന്നത്.
ജോസ് വിഭാഗം 14 ജില്ലകളിൽ 27 സീറ്റിലും. സംയുക്ത കേരള കോൺഗ്രസ് ആയിരിക്കുേമ്പാൾ കഴിഞ്ഞ തവണ 11 സീറ്റിലായിരുന്നു കോട്ടയം ജില്ല പഞ്ചായത്തിൽ മത്സരം. ഇത്തവണ കോട്ടയത്ത് ജോസ് വിഭാഗത്തിനു കിട്ടിയത് ഒമ്പതു സീറ്റും.
സിപിഐയുമായുള്ള തർക്കമാണ് ഇതിനു കാരണം. എങ്കിലും ജോസ്പക്ഷം സംതൃപ്തരാണ്. ജോസഫ് വിഭാഗം കോട്ടയത്ത് ഒമ്പത് ജില്ല പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്നുണ്ട്. ഇതിൽ വൈക്കത്ത് കോൺഗ്രസ് സ്ഥാനാർഥിയാണ് മത്സരിക്കുന്നത്.
ഇടതു മുന്നണിയുടെ ശക്തികേന്ദ്രമായ ഇവിടെ എതിർ സ്ഥാനാർഥിയെ നേരിടാൻ കോൺഗ്രസ് വേണമെന്നതിനാലാണിതെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിൽ ഇരുകേരള കോൺഗ്രസുകളും നേരിട്ട് ഏറ്റുമുട്ടുന്നുവെന്നതും ശ്രദ്ധേയമാണ്. ഇരുപക്ഷത്തിനും ഇത് ജീവന്മരണ പോരാട്ടവുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കേരള കോൺഗ്രസിന് ഒരുസീറ്റാണ് ലഭിച്ചതെങ്കിൽ ഇത്തവണ ഇരുകൂട്ടർക്കും ഒാരോസീറ്റ് നൽകി. ഇടുക്കി ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ചുസീറ്റിൽ മത്സരിച്ചെങ്കിൽ ഇേപ്പാൾ ജോസ് നാലിടത്തും ജോസഫ് അഞ്ചിടത്തും മത്സരിക്കുന്നു.
എറണാകുളത്തും ഇരുകൂട്ടർക്കും രണ്ടുസീറ്റ് വീതം ലഭിച്ചിട്ടുണ്ട്. പാലാ നഗരസഭയിൽ ജോസ് വിഭാഗം 16 സീറ്റിൽ മത്സരിക്കുന്നുണ്ട്. സിപിഎം വിട്ടുകൊടുത്തത് എട്ട് സീറ്റും. ജോസഫ് വിഭാഗം13 സീറ്റിലും.
മുമ്പ് ജോസഫ് പക്ഷക്കാരായ ആരും ജയിച്ചിരുന്നില്ല. ഇരുവരും തമ്മിലെ പോരാട്ടത്തിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ എത്രയിടത്ത് വിജയിക്കുമെന്ന ആശങ്കയിലാണ് മുന്നണി നേതൃത്വം.