ന്യൂഡെൽഹി : സമുദ്ര മേഖലയിലെ നിരീക്ഷണത്തിനായി അമേരിക്കയുടെ പ്രിഡേറ്റർ ഡ്രോണുകൾ രാജ്യത്തെത്തിച്ച് ഇന്ത്യൻ നാവിക സേന. രണ്ട് പ്രിഡേറ്റർ ഡ്രോണുകളാണ് അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിയത്.
ചൈനീസ് കടന്നു കയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം. ഇതിനായി നവംബർ ആദ്യ വാരത്തോടെ തന്നെ പ്രിഡേറ്റർ ഡ്രോണുകൾ ഇന്ത്യയുടെ ആവശ്യ പ്രകാരം രാജ്യത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മുതലാണ് ഇവയുടെ പ്രവർത്തനം ആരംഭിച്ചത്.
ഐഎൻഎസ് രാജലി വ്യോമതാവളത്തിൽ നിന്നാണ് ഡ്രോണുകളുടെ പ്രവർത്തനം.
അതീവ നിരീക്ഷണ ശേഷിയുളള പ്രിഡേറ്റർ ഡ്രോണുകൾക്ക് 30 മണിക്കൂർ നേരം തുടർച്ചയായി നിരീക്ഷണം നടത്താൻ സാധിക്കുമെന്നതിനാൽ ഡ്രോണുകളെ ലഡാക്കിലെ നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്.
സമുദ്ര മേഖലകളിലും, അതിർത്തികളിലും കടന്നു കയറ്റ ശ്രമം നടത്തുന്ന ചൈനയെ പ്രതിരോധിക്കാൻ അമേരിക്കയും, ഇന്ത്യയും സംയുക്തമായാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് അമേരിക്ക ഇന്ത്യയ്ക്ക് ഡ്രോണുകൾ കൈമാറിയത്.