തിരുവനന്തപുരം: സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സമിതിയെ വച്ചത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും എല്ലാ വാദങ്ങളേയും പൊളിച്ചടുക്കുന്നതാണ് ആദ്യം നിയോഗിച്ച മാധവൻ നമ്പ്യാർ റിപ്പോർട്ട്.
സ്പ്രിംക്ലർ ഇടപാട് അന്വേഷിക്കാൻ നിയോഗിച്ച കമ്മിറ്റി സർക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന റിപ്പോർട്ട് സമർപ്പിച്ചത് കൊണ്ടാണ് ആ റിപ്പോർട്ട് പുറത്തുവിടാതെ മറ്റൊരു കമ്മിറ്റിയെ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. ഇത് അസാധാരണമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
മുൻ നിയമസെക്രട്ടറി കെഎസ് ശശിധരന്റെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി. മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ടിനെ അട്ടിമറിക്കാനാണ് മറ്റൊരു കമ്മിറ്റിയെ കൊണ്ടുവന്നത്. സർക്കാരിന് അനുകൂലമായ ഒരു റിപ്പോർട്ട് വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.
ആദ്യ കമ്മിറ്റി പരിഗണിച്ച കാര്യങ്ങൾ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നത്. അത് സ്വീകാര്യമല്ല. ആദ്യ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണം. ജനങ്ങൾ അത് ചർച്ച ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊറോണ പ്രതിരോധവുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യ വകുപ്പുമായോ നിയമ വകുപ്പുമായോ ഒരു തരത്തിലും കൂടിയാലോചന നടത്തിയല്ല കാര്യങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഇടപെട്ട പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു സ്പ്രിംക്ലർ. പ്രതിപക്ഷമാണ് കോടികളുടെ ഡാറ്റാ ഇടപാട് പൊളിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.