ന്യൂഡെൽഹി: ട്വിറ്ററിന് പകരക്കാരനായി ഇന്ത്യയുടെ ‘ടൂട്ടർ’ എത്തി. ടൂട്ടർ എന്നാൽ ശംഖുനാദം എന്നാണ് അർഥം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രാഷ്ട്രീയ–സിനിമാ–കായിക മേഖലകളിൽ നിന്നും രാജ്യത്തെ സ്വാധീനിക്കുന്ന പന്ത്രണ്ടോളം പ്രമുഖർ ഇതിനോടകം ടൂട്ടർ ഉപയോഗിച്ച് തുടങ്ങി.
ഇന്ത്യയ്ക്ക് സ്വദേശി സോഷ്യൽ നെറ്റ്‌വർക്കാണ് വേണ്ടത് അതിനാലാണ് തങ്ങൾ ടൂട്ടർ അവതരിപ്പിക്കുന്നതെന്നാണ് ആപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. തെലങ്കാന ആസ്ഥാനമായുള്ള സ്ഥാപനമാണ് ടൂട്ടറിന് രൂപം നൽകിയത്. ടൂട്ടറിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നതിലൂടെ ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോകൾ മുതലായവ അടങ്ങിയിരിക്കാവുന്ന ടൂട്ട്‌സ് എന്ന് വിളിക്കുന്ന ഹ്രസ്വ സന്ദേശങ്ങൾ പോസ്റ്റുചെയ്യാനാവും.
മറ്റ് ഉപയോക്താക്കളെ പിന്തുടരാനും കഴിയും. ഇപ്പോൾത്തന്നെ ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ, പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർക്കും ഇത് ഉപയോഗിക്കുന്നു. ബിജെപിയ്ക്കും വേരിഫൈഡ് അക്കൗണ്ടുകൾ ഉണ്ട്.
ടൂട്ടർ എന്നും ടൂട്ടർ പ്രോ എന്നും രണ്ടു വേർഷനുകൾ ഉണ്ട്. പ്രോ വേർഷൻ ഉപയോഗിക്കണമെങ്കിൽ പ്രതിവർഷം 1000 രൂപ നൽകണം. അമേരിക്കൻ കമ്പനിയായ ട്വിറ്ററിന്റെ കോളനി ആയിരിക്കുകയല്ല ഇന്ത്യ ചെയ്യേണ്ടത് എന്നാണ് ആപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. അത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പോലെയാണ്. പക്ഷേ, ടൂട്ടർ സ്വദേശി ആന്ദോളൻ 2.0 ആണ്, അവർ അവകാശപ്പെടുന്നു.