വെല്ലിങ്ടൺ: പസഫിക് സമുദ്രത്തിലെ ചാത്തം ദ്വീപിൽ 120ലേറെ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു. ന്യൂസിലാൻഡിൽ നിന്ന് ഏറെ വിദൂരത്തുള്ള ഒറ്റപ്പെട്ട ദ്വീപായതിനാൽ കരയിലേക്കെത്തിയ തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ദുഷ്കരമായിരുന്നു.
97 തിമിംഗലങ്ങളും മൂന്ന് ഡോൾഫിനുകളുമാണ് കൂട്ടത്തോടെ ചത്തു കരയ്ക്കരടിഞ്ഞത്. പ്രതികൂല സാഹചര്യത്തിൽ മറ്റുമാർഗമില്ലാത്തതിനാൽ ജീവൻ അവശേഷിച്ച 28 തിമിംഗലങ്ങളെയും മൂന്ന് ഡോൾഫിനുകളെയും ദയാവധത്തിന് വിധേയമാക്കേണ്ടി വന്നുവെന്നും ന്യൂസിലാൻഡ് പരിസ്ഥിതി സംരക്ഷണ വകുപ്പ് (ഡിഒസി) അധികൃതർ അറിയിച്ചു.
ഒറ്റപ്പെട്ട പ്രദേശമായതിനാലും വൈദ്യുതി ഇല്ലാത്തതിനാലും ജനങ്ങളെ ബന്ധപ്പെടാൻ ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ച വൈകീട്ടോടെ മാത്രമാണ് റേഞ്ചർമാർക്ക് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിച്ചത്.
കടൽ പ്രക്ഷുബ്ധമായിരുന്നതിനാലും മറ്റു തിമിംഗലങ്ങളുടെ സാന്നിധ്യമുള്ളതിനാലും കരയിൽ ജീവൻ അവശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചുവിടാൻ കഴിയാതെ വന്നു. അതിനാൽ അവയെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നുവെന്നും ഡിഒസി റേഞ്ചർ ജെമ്മ വെച്ച് വ്യക്തമാക്കി.
ചാത്തം ദ്വീപിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു കരയ്ക്കടിയുന്നത് പതിവാണെന്ന് അധികൃതർ പറയുന്നു. എല്ലാവർഷവും ശരാശരി 300ലെറെ ഡോൾഫിനുകളും തിമിംഗലങ്ങളും ന്യൂസിലാൻഡ് തീരങ്ങളിൽ ചത്ത് കരയ്ക്കടിയുന്നുണ്ടെന്നാണ് കണക്ക്.
1918ൽ ഇത്തരത്തിൽ 1000 സമുദ്രജീവികൾ വരെ ചത്തു കരക്കടിഞ്ഞ സംഭവമുണ്ടായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങൾ കൂട്ടത്തോടെ കരയിലേക്കെത്തുന്നതെന്നതിന് കൃത്യമായ വിവരങ്ങൾ അവ്യക്തമാണ്.
രോഗബാധ, സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റിപ്പോകൽ, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, അപ്രതീക്ഷിത വേലിയേറ്റങ്ങൾ, ശത്രുജീവികളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പലായനം, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാമാകാം ഇവ കരയിലെത്തുന്നതിനു കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.