ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.

ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്തു നൽകി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇഡി രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ നിർദേശം നൽകിയത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിമയപ്രകാരമാണ് ഇഡിയുടെ നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളുമാണ് തേടുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇഡി ഓഫീസ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നത്.

സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടൽ നടപടികൾ ഇ.ഡി പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായാണ് കേസിൽ ഉൾപ്പെട്ടവരുടെ ആസ്തിവകകൾ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം.