സ്വപ്‌ന സുരേഷ് അകന്ന ബന്ധു; കെ എം മാണി പിണറായിയുടെ വീട്ടില്‍ പോയി കാപ്പി കുടിച്ച് മടങ്ങിയപ്പോള്‍ ബാര്‍കോഴ അന്വേഷണം നിർത്തി : ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

സ്വപ്‌ന സുരേഷ് എന്നെയും ഞാന്‍ സ്വപ്‌ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. അത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടല്ല. എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച് ബോട്ടില്‍ വേണം അത് കിട്ടുമോ എന്ന് ചോദിച്ചിട്ടാണ് വിളിക്കുന്നത്.

പിന്നീട് നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചുവിളിച്ചിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. പിന്നീട് സ്വപ്‌ന പറഞ്ഞതുപ്രകാരം പിആര്‍ഒ വന്ന് പൈസയും കൊടുത്ത് സാധനം വാങ്ങിക്കൊണ്ടുപോയി.

പിന്നീട് പിതാവ് മരിച്ചപ്പോഴും മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു. സ്വപ്‌നയുമായി ബന്ധമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. ‘അച്ഛന്റെ സെക്കന്‍ഡ് കസിന്റെ മകന്റെ മകളാണ് സ്വപ്‌ന. ഇതല്ലാതെ സ്വര്‍ണം കടത്താനല്ല തന്നെ വിളിച്ചതെന്നും ബിജു രമേശ് പറഞ്ഞു.

കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസ് അട്ടമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജു രമേശ് പറഞ്ഞു. കേസില്‍ പ്രതിയായ മാണി സാര്‍ ഇഡ്ഡലി തരുമോയെന്ന് ചോദിച്ച് വിളിച്ചു. വീട്ടിലേക്ക് പിണറായി ക്ഷണിച്ചു.

കെ എം മാണി പിണറായി വിജയന്റെ വീട്ടില്‍ പോയി കാപ്പി കുടിച്ച് മടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്‍ കോള്‍ പോയി മാണി സാറിനെതിരായ കേസ് അന്വേഷിക്കേണ്ട എന്നു പറഞ്ഞു. ഇതാണ് അവസ്ഥ ആരെയാണ് വിശ്വസിക്കുക. എന്ത് വിജിലന്‍സ് അന്വേഷണമാണ് നടക്കുന്നത് എന്നും ബിജു രമേശ് ചോദിച്ചു.