Home State മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ കടയ്ക്കൽ കത്തിവച്ച് കരിനിയമവുമായി ഇടതുസർക്കാർ; തടവും പിഴയുമെന്ന ഭീഷണിയിലൂടെ മാധ്യമ അടിയന്തിരാവസ്ഥയ്ക്ക് നീക്കം

മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ കടയ്ക്കൽ കത്തിവച്ച് കരിനിയമവുമായി ഇടതുസർക്കാർ; തടവും പിഴയുമെന്ന ഭീഷണിയിലൂടെ മാധ്യമ അടിയന്തിരാവസ്ഥയ്ക്ക് നീക്കം

0

തിരുവനന്തപുരം: പുതിയ പോലീസ് നിയമ ഭേദഗതി എന്ന കരിനിയമത്തിലൂടെ മാധ്യമ അടിയന്തിരാവസ്ഥ ഏർപ്പെടുത്തി സർക്കാർ. തടവും പിഴയുമെന്ന ഭീഷണിയിലൂടെ നഗ്നമായ മാധ്യമ സ്വാതന്ത്ര്യ ലംഘനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണെന്ന ആക്ഷേപം ശക്തമായിരിക്കയാണ്.

സ്ത്രീകളുടെയും വ്യക്തികളുടെയും അവകാശം സംരക്ഷിക്കാനെന്ന വ്യാജേനയാണ് നിയമം നടപ്പാക്കാൻ നീക്കം. അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി നിയമം ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും നിയമം ആർക്കുവേണമെങ്കിലും സൗകര്യം പോലെ വ്യാഖ്യാനിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സോഷ്യൽമീഡിയ ദുരുപയോഗം തടയാനെന്ന വ്യാജേന കൊണ്ടുവന്ന നിയമം ആർക്കെതിരേ വേണമെങ്കിലും സൗകര്യം പോലെ എടുത്തു പ്രയോഗിക്കാമെന്ന് ആക്ഷേപം ശക്തമായിരിക്കയാണ്. സാമൂഹ്യ- വാർത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റിൽ ഭേദഗതിയിലുള്ളത്.

സൈബർ അധിക്ഷേപം തടയാനുള്ള പൊലീസ് ആക്റ്റ്‌ ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും കുരുക്കാകുമെന്നാണ് സർക്കാർ പുറത്തു വിട്ട വിജ്ഞാപനത്തിൽ നിന്നും വ്യക്തമാകുന്നത്.ആര് പരാതി നൽകിയാലും മാധ്യമവാർത്തകൾക്കെതിരെ അടക്കം പൊലീസിന് എളുപ്പത്തിൽ കേസെടുക്കാമെന്നതാണ് ആശങ്കയുണ്ടാക്കുന്ന വ്യവസ്ഥ.

അതേസമയം പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നൽകുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിന്റെ മറവിൽ ചിലർ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ആക്ടിലൂടെ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. ഭേദഗതി നടപ്പാക്കുമ്പോൾ പ്രശ്നങ്ങളുയർന്നാൽ പരിഹരിക്കാമെന്നാണ് സിപിഎം പ്രതികരണം. അതേസമയം സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ ഇടതു സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് ചെന്നിത്തല വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here