ആയുർവേദ ശസ്ത്രക്രിയക്കെതിരേ ഐഎംഎ കേരള ഘടകവും

തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം. പുതിയതായി സ്ഥാനമേറ്റ ഭരണസമിതിയുടേതാണ് തീരുമാനം. നിയമപരമായും അല്ലാതെയും സാധ്യമായ എല്ലാ രീതിയിലും പ്രതിഷേധം അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനം ഇന്ത്യയിലെ മെഡിക്കൽ ബിരുദങ്ങൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയെ ബാധിക്കുമെന്നും ആയുർവേദ ചികിത്സയുടെയും ആധുനിക ചികിത്സയുടെയും അസ്തിത്വത്തെ ഇത് തകർക്കുമെന്നും ഐഎംഎ അറിയിച്ചു. സങ്കരചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റേതെന്നും ഐഎംഎ കൂട്ടിച്ചേർത്തു.
ആയുർവേദ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇ.എൻ.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താനാണ് സർക്കാർ അനുമതി നൽകിയത്.

എന്നാൽ 25 വർഷത്തിലേറെയായി ആയുർവേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകൾ ചെറിയതോതിൽ നടക്കുന്നുണ്ടെങ്കിലും നിയമപരമാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്നാണ് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ പ്രസിഡന്റ് അറിയിച്ചത്.