ഭർതൃവീട്ടിൽ മരിച്ച യുവതിയുടേത് കൊലപാതകം

മഞ്ചേരി: ഭർതൃവീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടേത് കൊലപാതകമെന്ന് പൊലീസ്. കൂമംകുളം നല്ലൂർക്ഷേത്രത്തിന് സമീപം കളത്തിങ്ങൽ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം. പ്രതി ഭർത്താവ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അഡീഷണൽ എസ് ഐ ഉമ്മർ മേമന ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു.

മകളുടെ മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് പിതാവ് മഞ്ചേരി സിഐയോട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തു നിന്ന് ഫോറൻസിക് വിഭാഗം സംഭവ സ്ഥലത്തെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. തുടർന്ന് അയൽവാസികളിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രസാദിനെ ചോദ്യം ചെയ്യുകയായിരുന്നു.

ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് മൊബൈൽ ഫോൺ പരിശോധിക്കുന്നതിനായി ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ വിനിഷ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക് തർക്കത്തിനിടയിൽ ഭർത്താവായ പ്രസാദ് വിനിഷയുടെ തല ചുമരിൽ ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് വീട്ടുകാർ ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പതിനൊന്നു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ വൈഗ (9), ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.