പാലത്തായി പീഡനകേസിൽ പുതിയ അന്വേഷണ സംഘം; എഡിജിപി ജയരാജിന് ചുമതല

പാലക്കാട്: പാലത്തായി പീഡന കേസിൽ എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ മാറ്റിയാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇരയുടെ കുടുംബം ഐ ജി ശ്രീജിത്തിന് എതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തളിപറമ്പ ഡിവൈഎസ്‌പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

പീഡന കേസിലെ പ്രതിയായ പദ്‌മരാജന് അനുകൂലമായി കേസിന്റെ മേൽനോട്ട ചുമതലയുളള ഐ ജി എസ് ശ്രീജിത്ത് നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. പദ്മരാജന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഐ ജിയുടെ പേരിൽ സംഭാഷണം പ്രചരിച്ചത്.

ഓഡിയോ സന്ദേശം പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു. പാലത്തായി കേസിൽ പോക്സോ വകുപ്പ് ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നതായിരുന്നു സംഭാഷണം. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബി ജെ പി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ പ്രതി പദ്മരാജൻ ജാമ്യത്തിലാണ്.