കണ്ണൂർ: ചിറക്കലിൽ സിപിഎം സ്ഥാനാർഥിയുടെ പത്രിക തള്ളി. ചിറക്കൽ ഗ്രാമപഞ്ചായത്ത് 12ാം വാർഡായ അരയമ്പേത്തെ സ്ഥാനാർഥി എഎം ശ്രീധരൻ്റെ പത്രികയാണ് തള്ളിയത്. 2009ൽ സിപിഎം പ്രവർത്തകനായ ഒടി വിനീഷിനെ എൻഡിഎഫുകാർ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരുടെ വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇതിൽ ചിറക്കൽ കുന്നുംകൈയിലെ എൻഡിഎഫുകാരുടെ വീട് ആക്രമിച്ച കേസിൽ പ്രതിയായിരുന്നു സിപിഎം ചിറക്കൽ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായ എ എം ശ്രീധരൻ.
ആറ് കേസുകളാണ് ആക്രമണവുമായി ബന്ധപ്പെട്ട് ചുമത്തിയത്. ഇതിൽ അഞ്ചുകേസ് തള്ളി. ഒരു കേസിൽ സെഷൻസ് കോടതി അഞ്ചു വർഷം ജയിൽശിക്ഷ വിധിച്ചു. ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്യുകയും ശ്രീധരനുൾപ്പെടെയുള്ള അഞ്ചുപേർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കേസ് ഹൈകോടതിയിൽ വിചാരണ നടക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ചിറക്കൽ പഞ്ചായത്ത് റിട്ടേണിങ് ഓഫിസർ പത്രിക തള്ളിയത്.
ഇതേ വാർഡിൽ സിപിഎം പ്രവർത്തകനും ഇതേ കേസിലെ പ്രതിയുമായ ഉല്ലാസനും പത്രിക നൽകിയിരുന്നു. ഉല്ലാസൻ്റെ പത്രികയും തള്ളി. എഎം ശ്രീധരൻ 2010-15 ഭരണസമിതി കാലയളവിൽ ചിറക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. ശ്രീധരൻ്റെ പത്രിക തള്ളിയതിനാൽ ഡെമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ പി. അനീഷ് കുമാറാണ് സിപിഎം സ്ഥാനാർഥി. ഓട്ടോറിക്ഷ ഡ്രൈവറായ അനീഷ് പട്ടികജാതി ക്ഷേമസമിതി കണ്ണൂർ ഏരിയ കമ്മിറ്റി അംഗമാണ്.