ചെന്നൈ: 16 മണിക്കൂർ നീണ്ട ഏറെ ശ്രമകരമായ രക്ഷാപ്രവർത്തന ദൗത്യത്തിനൊടുവിൽ ആനക്കുട്ടിയെ ജീവനോടെ പുറത്തെടുത്തു. വ്യാഴാഴ്ച പുലർച്ച അഞ്ചുമണിയോടെ ധർമപുരി പച്ചാപ്പള്ളി ഏലങ്കുണ്ട് ഗ്രാമത്തിലെ വെങ്കടാചലത്തിൻ്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത 50 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണ, 12 വയസ്സ് കണക്കാക്കുന്ന ആനക്കുട്ടിയെയാണ് പൊലീസ്-ഫയർഫോഴ്സ്-വനം അധികൃതരെത്തി രക്ഷിച്ചത്.
കിണറ്റിൽ രണ്ടടി ഉയരത്തിൽ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. ആനയ്ക്ക് കാര്യമായ പരിക്കില്ല. ആനയെ രണ്ടുതവണ മയക്കുവെടിവെച്ച് മയക്കിയശേഷം രക്ഷാപ്രവർത്തകർ കിണറ്റിലിറങ്ങി ആനയുടെ കഴുത്തിൻ്റെയും കാലുകളുടെയും ഭാഗത്ത് ബെൽറ്റുകൊണ്ട് ബന്ധിപ്പിച്ച് ഭീമൻ ക്രെയിനിൻ്റെ സഹായത്തോടെ പൊക്കിയെടുക്കുകയായിരുന്നു. രാത്രി ഒമ്പതു മണിയോടെയാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്. പ്രാഥമിക ചികിത്സക്കുശേഷം ആനയെ വനത്തിൽ വിട്ടയക്കാനാണ് അധികൃതരുടെ തീരുമാനം.