മുഹമ്മ: പോളിങ് സ്റ്റേഷനില്‍ കയറാതെ വോട്ട് ചെയ്യാവുന്ന വോട്ടുയന്ത്രം വികസിപ്പിച്ച് മുഹമ്മയിലെ യുവ ശാസ്ത്രജ്ഞന് ഋഷികേശ്. വോട്ടുയന്ത്രവുമായി ബന്ധിപ്പിച്ച് മൊബൈല്‍ ഫോണ്‍ വഴി വോട്ട് രേഖപ്പെടുത്താവുന്ന ഉപകരണമാണിത്. ഗ്ലോബൽ സാറ്റലൈറ്റ് വോട്ടിങ് സിസ്റ്റം എന്ന് പേരിട്ട സംവിധാനം വഴി കൊറോണ ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാം.
വോട്ടറുടെ തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിക്കുന്ന ഫോണ്‍ നമ്പർ ഉപയോഗിച്ചാണ് പ്രവര്‍ത്തനം.
ഉപകരണം ബൂത്തില്‍ തന്നെയാണ് സ്ഥാപിക്കേണ്ടത്. പിന്നീടുള്ള പ്രവര്‍ത്തനരീതി ഇങ്ങനെ: അംഗീകരിച്ച ഫോണ്‍ നമ്പറില്‍നിന്ന് ബൂത്തിലെ ഫോണിലേക്ക് വിളിക്കുമ്പോൾ പ്രിസൈഡിങ് ഓഫിസര്‍ നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തും. ബാക്കി തിരിച്ചറിയല്‍ രേഖകളും പരിശോധിച്ച ശേഷം ഓഫിസര്‍ ഉപകരണത്തിലെ ബട്ടണ്‍ ഓണ്‍ ചെയ്യും. വോട്ട് ചെയ്യാന്‍ ആവശ്യപ്പെടും. ഒന്നുമുതല്‍ ഒമ്പതു വരെയുള്ള അക്കങ്ങളില്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനോട് ചേര്‍ന്ന നമ്പർ അമര്‍ത്തിയാല്‍ യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തും. ഒരക്കം മാത്രമേ ബൂത്തില്‍ സ്ഥാപിക്കുന്ന ഹാര്ഡ്വെയര് യൂനിറ്റ് സ്വീകരിക്കൂ. അതിനാല്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ക്കോ ഒരു സ്ഥാനാര്‍ഥിക്ക് ഒന്നിലധികം തവണയോ വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടിെന്റ രഹസ്യസ്വഭാവം സൂക്ഷിക്കാനുമാകും.
ഒരുതവണ വോട്ട് ചെയ്തയാള്‍ പിന്നീട് ഫോണ്‍ ചെയ്താല്‍ കള്ളവോട്ടിന് ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവാകും. വിദേശത്ത് താമസിക്കുന്നവര്‍ക്കും ഈ സംവിധാനത്തിലൂടെ വോട്ട് ചെയ്യാന്‍ കഴിയുമെന്ന് ഋഷികേശ് പറയുന്നു. വോട്ടെടുപ്പ് സംബന്ധിച്ച് ഭാവിയില്‍ ആരോപണമുയര്‍ന്നാല്‍ പോളിങ് ദിവസം ബൂത്തിലേക്ക് വന്ന ഫോണ്‍ കാളുകളുടെ പട്ടികയെടുക്കാനും സാധിക്കും.
ഒരേ നമ്പറില്‍നിന്ന് ഒന്നിലധികം തവണ വോട്ടിന് അനുവാദം നല്കിയാല് പട്ടിക പരിശോധിച്ച് കണ്ടെത്താം. ഋഷികേശിൻ്റെ കണ്ടുപിടിത്തം കാണാന്‍ എ.എം. ആരിഫ് എം.പി മുഹമ്മയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷനും പ്രധാനമന്ത്രിക്കും കണ്ടുപിടിത്തം സംബന്ധിച്ച് കത്ത് നല്‍കുമെന്നും എം.പി പറഞ്ഞു. വള്ളംകളിക്കായി നൂതന സ്റ്റാര്‍ട്ടിങ് സംവിധാനം ഉള്‍പ്പെടെ നിരവധി കണ്ടുപിടിത്തങ്ങള്‍ ഋഷികേശിൻ്റെതാണ്.