തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ തെളിവാണ് സ്വപ്നാ സുരേഷിന്റെതായി പുറത്ത് വന്ന ഫോണ്‍ സംഭാഷണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കരൻ പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയാണ് സ്വപ്ന സുരേഷും പറഞ്ഞത്.
ശിവശങ്കരനും സ്വപ്‌നാ സുരേഷും മുഖ്യമന്ത്രിയെ രക്ഷിക്കാനും, മുഖ്യമന്ത്രി തിരിച്ചു ഇവരെ സംരക്ഷിക്കാനും ശ്രമിക്കുന്നു. സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ എൻ ഐ എ ബാംഗ്ലൂരിലേക്ക് പോയപ്പോഴും ഇത്തരത്തിലൊരു ശബ്ദരേഖ പുറത്ത് വന്നിരുന്നു. അന്നും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സ്വപ്ന ശ്രമിച്ചത്. മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള പരസ്പര സഹകരണത്തിൻ്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകുമെന്ന് ചെന്നിത്തല പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ നൽകുന്ന സമയത്ത് കള്ളക്കേസുകളിലൂടെയും, അറസ്റ്റിലൂടെയും യു ഡി എഫിനെ തകർക്കാമെന്നത് സർക്കാരിന്റെ വെറും വ്യാമോഹം മാത്രമാണ്. സ്വർണക്കടത്തിലും ലഹരിക്കേസിലും പെട്ട് മുഖംനഷ്ടപ്പെട്ട സർക്കാരും പാർട്ടിയും രാഷ്ട്രീയപ്രതികാരം തീർക്കുകയാണെങ്കിൽ അതിന് കനത്ത വില നൽകേണ്ടിവരും.
അന്വേഷണം നടത്തുന്നതില്‍ ആര്‍ക്കും പരാതിയില്ല. എന്നാല്‍ തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നോമിനേഷന്‍ കൊടുക്കുന്ന സമയത്ത് രാഷ്ട്രീയ പ്രേരിതമായി നടത്തിയ അറസ്റ്റിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
അഴിമതിയിലും, കൊള്ളയിലും മുങ്ങിത്താണു കൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. സർണക്കടത്തിലൂടെയും,പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കു മരുന്നു കേസിൽ ജയിലിൽ കിടക്കുന്നതിലൂടെയും മുഖം നഷ്ടപ്പെട്ടപ്പോൾ ജനശ്രദ്ധ തിരിക്കാനാണ് യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസുമായി മുന്നോട്ട് വരുന്നത്. മുഖ്യമന്ത്രി നേരിട്ടാണ് വിജിലൻസ് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുന്നത്. വ്യാജ കേസുകൾക്കെതിരേ നിയമപരമായും രാഷ്ട്രീയപരമായും മുന്നോട്ടുപോകും.പിണറായി സർക്കാരിന്റെ അഴിമതികളും, കൊള്ളയും പ്രതിപക്ഷം ഇനിയും പുറത്തുകൊണ്ടുവരുമെന്ന് രമേശ് പറഞ്ഞു.