Home State വി കെ ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ

വി കെ ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ

0

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ റിമാൻഡിൽ വിട്ടു. 14 ദിവസത്തെ റിമാൻഡിൽ വിട്ട് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ഉത്തരവിട്ടത്.റിമാൻഡ് കാലാവധി മുഴുവൻ ഇബ്രാഹിം കുഞ്ഞ് ലേക് ഷോർ ആശുപത്രിയിൽത്തന്നെ തുടരും.ഇബ്രാഹിംകുഞ്ഞിനെ കാണാൻ വിജിലൻസ് ജഡ്ജി കൊച്ചി ലേക് ഷോർ ആശുപത്രിയിൽ നേരിട്ടെത്തിയിരുന്നു.

റിമാൻഡ് നടപടികൾ ഇബ്രാഹിംകുഞ്ഞിനെ നേരിട്ട് കണ്ടാണ് ജഡ്ജി പൂർത്തിയാക്കിയത്. ഇബ്രാഹിംകുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റി മറ്റേതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാൽ, തൽക്കാലം ആശുപത്രി മാറ്റേണ്ടെന്നാണ് തീരുമാനം.

ഇബ്രാഹിംകുഞ്ഞിന്‍റെ റിമാൻഡ് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയിൽ പോയി കാണാൻ ജഡ്ജി തീരുമാനിച്ചത്.

വൈകിട്ട് 6.10-ഓടെയാണ് വിജിലൻസ് ജഡ്ജി ലേക് ഷോർ ആശുപത്രിയിൽ എത്തിയത്. ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി പിന്നീട് പരിഗണിക്കും. പ്രതിക്ക് വേണ്ടി കോടതിയിൽ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. റിമാൻഡ് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും ഇതിൽ കോടതി തീരുമാനമെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here