ജയ്സാല്‍മര്‍: പുനര്‍വിവാഹത്തിന് വിസമ്മതിച്ച വിധവയായ യുവതിയുടെ നാക്കും മൂക്ക് വെട്ടിയെടുത്തു. രാജസ്ഥാനിലെ ജയ്സാല്‍മറിലാണ് ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രണ്ടാമന്‍ ഒളിവിലാണ്. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുടുംബത്തിലെ തന്നെ ഒരാളെ വിവാഹം കഴിക്കാന്‍ യുവതിയെ ബന്ധുക്കൾ
നിർബന്ധിച്ചുവരികയായിരുന്നു. എന്നാല്‍ യുവതി അയാളെ വിവാഹം കഴിക്കാന്‍ സമ്മതമല്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്.
ആശുപത്രിയിലുള്ള യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ജാനു ഖാന്‍ എന്നയാളാണ് കേസില്‍ അറസ്റ്റിലായത്. രണ്ടാമനായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ആറു വര്‍ഷം മുന്‍പാണ് ഖോജെ ഖാനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഖോജെ ഖാന്‍ മരിച്ചു. അന്നു മുതല്‍ പുനര്‍വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ യുവതിയെ നിര്‍ബന്ധിച്ചു വരികയായിരുന്നുവെന്ന് സഹോദരന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയ ആളെ വിവാഹം കഴിക്കാന്‍ യുവതി സമ്മതിച്ചിരുന്നില്ല. അത് അവര്‍ തുറന്നുപറയുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യപ്രതി ട്രാക്ടറില്‍ എത്തുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നു. മൂര്‍ച്ചയേറിയ കത്തിക്കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ നാക്കും മൂക്കും അറ്റുപോയി. മര്‍ദനത്തില്‍ യുവതിയുടെ കൈക്കും പൊട്ടലേറ്റു. അക്രമം തടയാന്‍ ശ്രമിച്ച മറ്റൊരു യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.