ന്യൂഡെൽഹി: കൊറോണ വ്യാപനം രാജ്യ തലസ്ഥാനത്ത് സങ്കീർണമായ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ വിവാഹത്തിന് അൻപത് പേർ മാത്രമാക്കി ചുരുക്കി സർക്കാർ ഉത്തരവിറക്കി. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ ഡെൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സർവ്വകക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രിക്കെതിരെ ബിജെപി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. നേരത്തെ വിവാഹചടങ്ങുകൾക്ക് 200 പേർക്ക് പങ്കെടുക്കുന്നതിന് അനുമതി നൽകിയിരുന്നു.
നിലവിലെ കൊറോണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം.
രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം കുറയുമ്പോഴും രാജ്യതലസ്ഥാനത്തെ സാഹചര്യം അതിരൂക്ഷമാണ്.
രണ്ടാഴ്ച്ചക്കിടെ ഒരു ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചത്. പതിനാറ് ദിവസത്തിനിടെ 103,093 രോഗികളാണ് പുതിയതായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 1,202 പേർ മരണത്തിന് കീഴടങ്ങി. ഉത്സവ ആഘോഷങ്ങളും ശൈത്യവും അന്തരീക്ഷ മലനീകരണവും അതിതീവ്ര അവസ്ഥയിലേക്കാണ് ഡെൽഹിയെ തള്ളിവിട്ടത്.