തിരുവനന്തപുരം: കൊറോണ രോഗികൾക്ക് ആയുർവേദ ചികിത്സ തേടാനുള്ള അനുമതിയായി. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിൽസയാകാം എന്നാണ് തീരുമാനം. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂവെന്ന് ഉത്തരവിലുണ്ട്. താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദേശം ഇതുവരെ നടപ്പാക്കിയിരുന്നില്ല.
അതേസമയം സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സംവിധായകൻ ഡോ. ബിജുകുമാർ രംഗത്തെത്തി. ഏറെ വൈകിയെങ്കിലും സ്വാഗതാർഹമായ തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ രേഖപ്പെടുത്തി. കൊറോണ ചികിത്സയ്ക്ക് ആയുർവേദത്തിന് അനുമതി.
ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ആയുർവേദവും ഹോമിയോയും ഉൾപ്പെടെ ഉള്ള പരമ്പരാഗത , ബദൽ വൈദ്യശാസ്ത്രങ്ങൾക്ക് കൊറോണ ചികിൽസിക്കുവാൻ തടസ്സം ഉണ്ടായിരുന്നില്ല. അവിടങ്ങളിലൊക്കെ ഈ വൈദ്യശാസ്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ രോഗികൾക്ക് പോസ്റ്റ് കൊറോണ രോഗങ്ങൾ പിടിപെട്ടിട്ടില്ല .മാത്രവുമല്ല കൊറോണ ചികിത്സാ ചിലവ് ഏറെ കുറവും ആയിരുന്നു എന്നതാണ് വസ്തുത.
കേന്ദ്ര ആയുഷ് മന്ത്രാലയം കൊറോണ ചികിത്സയ്ക്കായി ആയുർവേദം ഹോമിയോപ്പതി യുനാനി സിദ്ധ ഉൾപ്പെടെയുള്ള വൈദ്യശാസ്ത്രങ്ങൾക്കായി പ്രത്യേകം ഗൈഡ് ലൈനും ചികിത്സാ പ്രോട്ടോക്കോളും മാസങ്ങൾക്ക് മുൻപേ പുറത്തിറക്കിയിരുന്നു.
നിരവധി സംസ്ഥാനങ്ങൾ കൊറോണ ചികിത്സയിൽ കേന്ദ്ര മന്ത്രാലയത്തിന്റെ ആയുഷ് പ്രോട്ടോക്കോളും ഗൈഡ് ലൈനും അനുസരിച്ചു ആയുഷ് ചികിത്സാ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നു. അപ്പോഴും കേരളത്തിൽ ആയുർവേദത്തിനും ഹോമിയോയ്ക്കും കൊറോണ ചികിത്സയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഒടുവിൽ ആയുർവേദ ഡോക്ടർമാരുടെയും സംഘടനകളുടെയും നിരന്തര ഇടപെടലിന്റെ ഫലമായി മാസങ്ങൾക്ക് ശേഷം ഇന്ന് ആയുർവേദത്തിന് കൊറോണ ചികിത്സാ അനുമതി നൽകിയെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.