തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന് പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബി പിയർ ഓഡിറ്റിങ്ങും നടത്തിയത് എന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്.
കിഫ്ബിയുടെ പിയർ റിവ്യൂ ഓഡിറ്ററായി സൂരി ആൻഡ് കമ്പനിയെ ആണ് നിയമിച്ചത്. ഈ കമ്പനിയുമായി ബന്ധമുള്ള ആളാണ് വേണുഗോപാൽ. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
കിഫ്ബിയുടെ 38-ാം ബോർഡ് യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കിയ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകളുള്ളത്. ഇതിൽ കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ്ങും പിയർ റിവ്യൂ ഓഡിറ്റിങ്ങും നടപ്പാക്കുന്നതിന് രണ്ട് ഓഡിറ്റിങ് സ്ഥാപനങ്ങളെ നിയമിച്ചതായി വ്യക്തമാക്കുന്നു.
പിയർ റിവ്യൂ ഓഡിറ്ററായി നിയമിച്ചത് സൂരി ആൻഡ് കമ്പനി എന്ന ചാർട്ടേഡ് അക്കൗണ്ടിങ് സ്ഥാപനത്തെയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ ധനഇടപാടുകൾ കൈകാര്യം ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന് ഈ കമ്പനിയുമായി ബന്ധമുണ്ട്. ഐടി സെക്രട്ടറി ആയിരുന്നപ്പോൾ എം. ശിവശങ്കർ ടെക്നോപാർക്കിലെ ഓഡിറ്റിങ് പ്രവർത്തിയും ഈ സ്ഥാപനത്തിന് നൽകിയതിന് തെളിവുണ്ട്.
ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ സ്റ്റാറ്റിയൂട്ടറി ഓഡിറ്റർമാരെ നിയമിക്കാറുണ്ടെങ്കിലും പിയർ റിവ്യൂ ഓഡിറ്റർമാരെ നിയമിക്കാറില്ല. ചാർട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങൾ സ്വന്തം ഓഡിറ്റിങ് പ്രവർത്തികൾ വിലയിരുത്താനാണ് പിയർ റിവ്യൂ ഓഡിറ്റിങ് നടത്തുന്നതെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമാർ പറയുന്നു. അതിനാൽ കിഫ്ബിക്ക് പിയർ റിവ്യൂ നടത്തേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് വിലയിരുത്താനായി പിയർ റിവ്യൂ ഓഡിറ്റിങ് നടപ്പാക്കുന്നുവെന്ന് വേണമെങ്കിൽ കിഫ്ബിക്ക് വിശദീകരിക്കാം. എന്നാൽ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് ഭാഗമായ സ്ഥാപനത്തെ തന്നെ കിഫ്ബി ഓഡിറ്റിങ്ങും ഏൽപിച്ചുവെന്നതാണ് വ്യക്തമാകുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികൾക്കും ലൈഫ് മിഷൻ കേസിലെ പ്രതികൾക്കും വേണുഗോപാലുമായി ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.