കോട്ടയം: പ്രശസ്ത വചന പ്രഘോഷകനും കടുത്തുരുത്തി എസ് വി ഡി പ്രാർത്ഥനാ നികേതൻ ധ്യാനകേന്ദ്രത്തിൻ്റെ ദീർഘകാല ഡയറക്ടറുമായിരുന്ന ഫാ.സെബാസ്റ്റ്യൻ പൊട്ടനാനി (87) മുംബൈയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷകൾ നാളെ മൂന്നിന് മുംബൈ അന്ധേരി ഈസ്റ്റിലെ തിരുഹൃദയ ദേവാലയത്തിൽ നടക്കും.
കഴിഞ്ഞ അഞ്ചു വർഷമായി എസ് വി ഡി സഭയുടെ അന്ധേരിയിലെ ‘സൊവർ ഡിയാ’ ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കേരളത്തിലെ കരിസ്മാറ്റിക് നവീകരണ രംഗത്ത് പുതിയ ദിശാബോധം നല്‍കിയ വൈദിക ശ്രേഷ്ഠരിൽ ഒരാളായിരുന്നു ഫാ.സെബാസ്റ്റ്യൻ പൊട്ടനാനി. നവീകരണ രംഗത്ത് ആദ്യ കാലം മുതൽ സജീവമായി ശുശ്രൂഷ ചെയ്തിരുന്ന അച്ഛൻ, ദമ്പതി ധ്യാനങ്ങളിലൂടെ അനേകായിരങ്ങളെ ത്രിയേകദൈവക്യത്തിലേക്കുള്ള തങ്ങളുടെ വിളി തിരിച്ചറിയുവാൻ സഹായിച്ചു. അനേകം കുടുംബങ്ങളെ, സ്നേഹത്തിൽ വിശുദ്ധിയിൽ, വചനാധിഷ്ഠിത ജീവിതം നയിക്കുവാൻ അച്ഛന്റെ കുടുംബ നവീകരണ ധ്യാനങ്ങൾ സഹായിച്ചിട്ടുണ്ട്.
പാലാ രൂപതയിലെ തിടനാട് ഇടവകയിൽ 1933 മാർച്ച് 28ന് പൊട്ടനാനിയിൽ ചാക്കോ ത്രേസ്യാമ്മ ദമ്പതികളുടെ ആറുമക്കളിൽ അഞ്ചാമൻ ആയിട്ടാണ് അച്ചൻ ജനിച്ചത്. ജേഷ്ഠനായ പി സി ജോസഫ് മിഷൻ ലീഗ് കുഞ്ഞേട്ടനോടൊപ്പം ചെറുപുഷ്പ മിഷൻ ലീഗിന്റെ സ്ഥാപകരിലൊരാളും അതിന്റെ ദേശീയ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്നു.മൂത്ത സഹോദരി സിസ്റ്റർ ക്ലെമൻസ്, ഏലിക്കുട്ടി, സിസ്റ്റർ കാതറിൻ, പെണ്ണമ്മ, എന്നിവരാണ് അച്ചന്റെ മറ്റു സഹോദരങ്ങൾ.
1964 മുതൽ കേരളത്തിൽ ധ്യാനങ്ങൾ നടത്തിയിട്ടുള്ള ഫാദർ സെബാസ്റ്റ്യൻ തന്റെ ശുശ്രൂഷ രംഗത്ത് തികഞ്ഞ ഒരു വാഗ്മി ആയിരുന്നു. 1985 മുതൽ കടുത്തുരുത്തി എസ് വി ഡി പ്രാർത്ഥനാ നികേതനിൽ, തുടർച്ചയായി ദാമ്പത്യകാരിസ ധ്യാനങ്ങൾ അച്ഛന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. 1998 മുതൽ കേരള കരിസ്മാറ്റിക് സർവീസ് ടീമിന്റെ ലോർഡ്‌സ് കപ്പിൾസ് മിനിസ്ട്രിയുടെ ആനിമേറ്റർ ആയി 9 വർഷം സേവനം ചെയ്തു.
35 വർഷത്തോളം “ദാമ്പത്യ കാരിസ”ധ്യാനത്തിലൂടെ ഈശോയ്ക്ക് വേണ്ടി ദമ്പതികളെ നേടുകയും അവരെ ദൈവകൃപയുടെ പാതയിൽ പരസ്പരം വിശുദ്ധീകരിച്ച് മുന്നേറുവാൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ബിബ്ലിക്കൽ കപ്പിൾസ് കമ്മ്യൂണിറ്റി (ബിസിസി) രൂപീകരിച്ച് ദമ്പതികളെ അവർക്ക് ലഭിച്ച വിശ്വാസ ചൈത്യത്തിൽ വളരുവാൻ സഹായിച്ചു.
” ഞാനാണ് ദൈവമേ മാറേണ്ടത് പങ്കാളിയല്ല”
“ഞാനാണ് ദൈവമേ മാറേണ്ടത് പങ്കാളിയല്ല” എന്ന ആപ്ത വാക്യത്തെ അടിസ്ഥാനമാക്കിയാണ് അച്ഛൻ ദമ്പതികൾക്ക് ധ്യാനം നടത്തിയിരുന്നത്. നിന്റെ കണ്ണില്‍ വലിയ തടികഷ്ണം ഇരിക്കെ നിനക്ക് എങ്ങനെ നിന്റെ പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും പോരായ്മകളെ പറ്റി ചിന്തിക്കാന്‍ അവകാശമുണ്ടെന്നുള്ള ദൈവ വചനങ്ങളെ വിശ്വാസികള്‍ക്കുമുന്നില്‍ തുറന്നു കാട്ടിയ അച്ചന്റെ വാക്കുകള്‍ ഇന്നും വിശ്വാസികളുടെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നു.
തന്റെ ദൗത്യം കുടുംബങ്ങളുടെ വിശുദ്ധീകരണ വളർച്ചയ്ക്കായി പൂർണ്ണമായും കാഴ്ചവച്ച വൈദികനായിരുന്നു ഫാ. സെബാസ്റ്റ്യൻ പൊട്ടനാനി. അനേകായിരം ദമ്പതികള്‍ക്ക് തങ്ങളുടെ പറുദീസ കെട്ടിപടുക്കുന്നതിന് കാരണമായ അച്ചനെ ഒട്ടേറെ വിശ്വാസികള്‍ എന്നും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. ഐക്യത്തോടെയുള്ള ഒരു ദാമ്പത്യജീവിതത്തിനുവേണ്ടിയുള്ള ദര്‍ശനങ്ങളാണ് അച്ചന്‍ തന്റെ അടുത്തെത്തുന്ന വിശ്വാസികള്‍ക്ക് പറഞ്ഞുകൊടുക്കാറുള്ളത്.
അച്ചന്റെ ധ്യാനം കൂടിയപ്പോഴാണ് തങ്ങളുടെ ദാമ്പത്യജീവിതം കൂടുതല്‍ അടുത്തതെന്ന് ഏറെ ദമ്പതികൾ പറയുന്നു. ഒത്തിരി സമാധാനവും സന്തോഷവും നിലനിര്‍ത്തുവാന്‍ അച്ചന്റെ ധ്യാനം സഹായിച്ചിരുന്നുവെന്നും കുടുംബങ്ങള്‍ പറയുന്നു. മരണപ്പെടുന്ന അവസാന നാളുകളിലും അച്ചന്‍ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
കൂടുതല്‍ മക്കള്‍ ഭാരവും ബാധ്യതയുമാണെന്ന് കരുതുന്ന ലോകത്തിന്റെ കാഴ്ചപ്പാടുകളൊക്കെ അച്ഛന്റെ ധ്യാനം വഴി മാറിയിട്ടുണ്ട്. മക്കള്‍ ബാധ്യതയല്ല അനുഗ്രഹമാണെന്ന് ചിന്തിപ്പിച്ചുവെന്നും ദമ്പതികള്‍ പങ്കുവയ്ക്കുന്നു.
അച്ചൻ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ആത്മാവിനും വളര്‍ച്ചയ്ക്ക് വളരെ പ്രയോജനം നല്‍കുന്നു. ഭര്‍ത്താവും ഭാര്യയും കൈകോര്‍ത്തുപിടിച്ച് പ്രാര്‍ത്ഥനകള്‍ ചൊല്ലി. മലയാളികള്‍ പൊതുവെ സ്‌നേഹം പ്രകടിപ്പിക്കാന്‍ മടിക്കുന്നവരാണെന്ന് അച്ഛന്‍ പറയാറുണ്ട്. അതുകൊണ്ടുതന്നെ ധ്യാനത്തിലെത്തുന്ന ദമ്പതികളെ കൂടുതല്‍ അടുപ്പിക്കാനുള്ള പ്രാര്‍ത്ഥനകളും പ്രണയ ഗാനങ്ങളും നടത്താറുണ്ട്.
സുവിശേഷത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് ഉത്തമ വൈദികനായി, സഭയ്ക്കും സമൂഹത്തിനും കുടുംബത്തിനും അഭിമാനമായി മാറിയ വൈദികനായി കാലമെത്ര കഴിഞ്ഞാലും ഫാ സെബാസ്റ്റ്യന്‍ പൊട്ടനാനി അറിയപ്പെടും.