കോഴിക്കോട്: ആകാശവാണി ആലപ്പുഴ നിലയം നിർത്തലാക്കാൻ ശ്രമിച്ചതു പോലെ കോഴിക്കോട് ആകാശവാണിയുടെ എ.എം വിഭാഗവും ഇനി ഓർമയായേക്കും. എഎം (ആംപ്ലിറ്റ്യൂഡ് മോഡുലേറ്റഡ്) ട്രാൻസ്മിഷൻ സംവിധാനത്തിലുള്ള റേഡിയോ സ്റ്റേഷനുകൾ അടച്ചുപുട്ടാനുള്ള നീക്കം സജീവമാകുന്നതോടെയാണിത്.
എഎം സ്റ്റേഷനുകൾ കാലഹരണപ്പെട്ടെന്നും പ്രവർത്തന ചെലവ് കൂടുതലാണെന്നുമുള്ള ന്യായംപറഞ്ഞാണ് രാജ്യത്തെ നിരവധി ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടാൻ പ്രസാർ ഭാരതി ഒരുങ്ങുന്നത്. ട്രാൻസ്മിഷൻ വാൾവുകൾ കാലഹരണപ്പെട്ടതും ആകാശവാണി നിലയങ്ങൾ പൂട്ടാൻ കാരണമാണ്. സ്വകാര്യ കൺസൾട്ടൻസിയുടെ ഉപദേശം മാനിച്ചാണ് കേന്ദ്രസർക്കാർ ജനപ്രിയ നിലയങ്ങൾക്ക് താഴിടുന്നത്.
എഫ്എം ബാൻഡുകൾ നിലനിർത്തും. റിലേ വാർത്തകളടക്കം എഎം ബാൻഡിലാണ് നിലവിൽ പ്രക്ഷേപണം ചെയ്യുന്നത്. തൃശൂർ നിലയത്തിനും കേന്ദ്രതീരുമാനം തിരിച്ചടിയാകും. ആലപ്പുഴയിൽ പൂട്ടാനുള്ള തീരുമാനം വ്യാപക പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഏതു സമയത്തും പ്രവർത്തനം നിലയ്ക്കാമെന്നതാണ് സ്ഥിതി.