ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ നാളെ

ന്യൂഡെൽഹി: തുടർച്ചയായി നാലാം തവണയും നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകും. ഇന്ന് പട്നയിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗം നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുത്തു.

രാജ്നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാർ ഇന്ന് ഗവർണറെ കാണും. സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗവുമായ കമലേശ്വർ ചൗപാലിന്റെ പേരും ഉപമുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി ആലോചിച്ചിരുന്നു.

243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ 125 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്.മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോർച്ച, വിഐപി എന്നീ പാർട്ടികൾക്ക് നാല് വീതം സീറ്റുകളാണ് ഉള്ളത്.