തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടാൻ ഒരുങ്ങി സർക്കാർ. തൃശൂരിലെ നിർഭയ ഹോമുകൾ മാത്രമാണ്
ഇനി പ്രവർത്തിക്കുക. പൂട്ടുന്ന നിർഭയ ഹോമുകളിലെ പോക്സോക്കേസ് ഇരകളെ തൃശൂരിലേക്ക് മാറ്റും. നിർഭയ ഹോമുകൾ നിർത്തുന്നതോടെ പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലാവുകയാണ്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ചിലവ് കുറക്കാനെന്നാണ് പുതിയ തീരുമാനമെന്നാണ് വനിതാ ശിശു വകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികയുള്ള 13 ജില്ലകളിലും നിർഭയ ഹോമുകൾ സ്ഥാപിച്ചിരുന്നു. 2012 ലാണ് സർക്കാർ ഇവ സ്ഥാപിച്ചത്. 13 ജില്ലകളിലും നിർഭയ ഹോമുകൾ ഉള്ളതിനാൽ പോക്സോ കേസുകളിലെ ഇരകൾക്ക് തങ്ങളുടെ ജില്ലകളിൽ തന്നെ താമസിക്കാൻ സൗകര്യമുണ്ടായിരുന്നു.
ജില്ലകളിലെ നിർഭയ ഹോമുകൾ ഇനി എൻട്രി ഹോമുകളായാണ് പ്രവർത്തിക്കുക. ഇവിടെ കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസങ്ങളിൽ ഇവരെ തൃശൂരിലേക്ക് മാറ്റും. ജീവനക്കാരെയും ഇത്തരത്തിൽ വിന്യസിക്കും. 70 ലക്ഷം രൂപ ലാഭിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിശദീകരണം.
അതേസമയം പോക്സോ കേസിലെ ഇരകൾക്ക് താമസിക്കാനും നല്ല രീതിയിൽ കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കാനും വിവിധ ജില്ലകളിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിലൂടെ സാധിക്കുമായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇത് അനിശ്ചിതത്തിലാകുകയാണ്.