കൊൽക്കത്ത: ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കൊറോണ ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കൊറോണ നെഗറ്റീവ് ആയതോടെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മോശമാവുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു കഴിഞ്ഞിരുന്നത്.
സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റർജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.
സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുർ സൻസാറിലൂടെയാണ് (1959) സൗമിത്ര സിനിമയിൽ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചു.
എഴുപതുകളിൽ പത്മശ്രീ പുരസ്കാരം നിരസിച്ച ചാറ്റർജിക്ക് 2004 ൽ രാജ്യം പത്മഭൂഷൺ സമ്മാനിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം അൽപം വൈകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: ദീപ ചാറ്റർജി. മക്കൾ: പൗലാമി ബോസ്, സൗഗത ചാറ്റർജി.