തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഹീര ഗ്രൂപ്പുമായി പൊലീസിൻ്റെ ഒത്തുകളി. ഫ്ലാറ്റ് തട്ടിപ്പും, വായ്പ തട്ടിപ്പും നടത്തിയതിന് ഹീര ഗ്രൂപ്പിനെതിരെ നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത്. ഫ്ലാറ്റ് തട്ടിപ്പ് നടത്തിയതിന് ഹീര ഗ്രൂപ്പ് ഉടമ എ ആർ ബാബുവിനെതിരെ മ്യൂസിയം പൊലീസെടുത്ത ആറു കേസുകളിൽ ഒരണ്ണത്തിൽ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹീര ഗ്രൂപ്പ് ഉടമ അബ്ദുള്‍ റഷീദെന്ന ഹീരബാബുവും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ബാങ്ക് മാനേജറുമാണ് പ്രതികള്‍. ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ഹീരബാബു രക്ഷപ്പെടുന്നതെന്നാണ് ആരോപണം. വിൽപ്പന നടത്തിയ ഫ്ലാറ്റുകളുടെ പ്രമാണം ഉടമകള്‍ പോലും അറിയാതെ ബാങ്കുകളിൽ വച്ച് വായ്പയെടുത്തിന് ആറു കേസുകളാണ് ഹീര ഗ്രൂപ്പിനെതിരെ കഴിഞ്ഞ വർഷം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിൽ ഒരാളായ ബിജെപി നേതാവ് വി ടി രമയ്ക്ക് ജപ്തി നോട്ടീസ് വന്നതോടെ പൊലീസിന് മേൽ സമ്മർദ്ദമായി. ഇതോടെയാണ് രമ നൽകിയ പരാതിയിൽ ബാബുവിനെ മ്യൂസിയം പൊലീസ് വ്യാഴ്ചാച രാത്രി കസ്റ്റഡിയിൽ എടുത്തത്. ഉടനെ മെഡിക്കൽ കോളജ്ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഒത്തുതീർപ്പ് ചർച്ചകളും നടന്നു. ഒത്തുതീർപ്പുകൾ നടക്കതെ വന്നതോടെ വെള്ളിയാഴ്ച വൈകുന്നേരം മാത്രമാണ് വഞ്ചനകുറ്റത്തിന് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രമയ്ക്ക് നല്‍കിയ ഫ്‌ളാറ്റ് ഹീര ബാബു ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജപ്തി നോട്ടീസ് വന്നപ്പോഴാണ് ഫ്‌ളാറ്റ് പണയപ്പെടുത്തി ബാങ്കില്‍ നിന്നും വായ്പയെടുത്ത വിവരം അറിയുന്നത്. നാലു ലക്ഷം രൂപയാണ് ബാബു വായ്പയെടുത്തത്. ഇക്കാര്യം മറച്ചുവച്ചാണ് ഫ്‌ളാറ്റ് രമയ്ക്കു വിറ്റത്. ഈ സമയം ഫ്‌ളാറ്റിന്റെ രേഖകളൊന്നും ഉടമയ്ക്ക് നല്‍കിയില്ല.
നിരവധി തവണ രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഉടന്‍ നല്‍കാമെന്നായിരുന്നു മറുപടി. അതിനിടയിലാണ് ബാങ്കില്‍ നിന്നും ജപ്തി നടപടി വന്നത്. ഈസമയത്താണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം രമ അറിയുന്നത്.
നിരവധി തവണ ജപ്തി നടപടികള്‍ ഒഴിവാക്കി ഫ്‌ളാറ്റിന്റെ രേഖകള്‍ കൈമാറാന്‍ ബാബുവിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബാബു വായ്പ അടയ്ക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ രമ തയാറായത്.
ഫ്‌ളാറ്റ് വച്ചുനല്‍കാമെന്നു പറഞ്ഞ് പണം വാങ്ങിയവരും പരാതിക്കാരായിട്ടുണ്ട്.മാത്രമല്ല രമയെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മ്യൂസിയം പൊലീസ് തന്നെ പറയുന്നു.